2023, ജൂലൈ 7

ഒരു അജ്ഞാത കണക്ഷന്‍!


.....എണീക്കാനും എന്തെങ്കിലും കഴിക്കാനുമൊക്കെ പറഞ്ഞ് അമ്മയുടെ നിര്‍ബന്ധം പിടിക്കല്‍ ശല്യമായപ്പഴോ മറ്റോ ആണ് ഞാന്‍ എഴുന്നേറ്റത്. അപ്പഴാണ് വാട്സപ്പില്‍ ഒരു മെസ്സേജ് പ്രത്യേകം ശ്രദ്ധിച്ചത്. ഒരു ന്യൂസ് ലിങ്ക്. ഊണു കഴിക്കാനിരുന്നപ്പൊ അതേ കാര്യത്തെപ്പറ്റി ടിവിയില്‍ ന്യൂസും കണ്ടു.

ന്യൂസിന്‍റെ കാര്യത്തിലേക്ക് വരാം. അതിനുമുമ്പ് ഒരു കാര്യം..   

   വളരെ വളരെ വളരെ പ്രിയപ്പെട്ട ആളുകളുടെ കാര്യത്തില്‍, അവര്‍ക്കൊരു വയ്യായ്കയോ ടെന്‍ഷനോ വിഷമമോ ഉണ്ടാകുമ്പോ, കുഴപ്പം പിടിച്ച സാഹചര്യങ്ങളിലാണ് അവരുള്ളത് എന്നൊക്കെയുള്ള തോന്നല്‍ വരുമ്പോ, ഒക്കെ, വല്ലാത്തൊരു മാനസികാവസ്ഥയില്‍പ്പെടുന്ന ഒരാളാണ് ഞാന്‍. പലപ്പോഴും അത്തരം സമയങ്ങളില്‍ മനസ്സൊക്കെ കൈവിട്ടു പോകാറുമുണ്ട്. ഇപ്പറഞ്ഞ ആള്‍ക്കാര്‍ക്ക് ഉണ്ടാവുന്നതില്‍ കൂടുതല്‍ ടെന്‍ഷനാകും ആ സമയങ്ങളില്‍ എനിക്ക്. കാടുകേറി കാടുകേറിയൊക്കെ എന്‍റെ ചിന്തകള്‍ പോകും. 

   എന്തിന്?? ആ!! അറിയില്ല..ഞാന്‍ അങ്ങനെയാണ്.. അതേ എനിക്കറിയൂ.. അതേപ്പറ്റി പറയുമ്പോ ഇപ്പറഞ്ഞ കൂട്ടരില്‍ പലരും പലപ്പോഴും എന്നെ കളിയാക്കുകയോ ഉപദേശിക്കുകയോ പഴി പറയുകയോ എന്തിന് എന്നെ ഒരു ശല്യക്കാരനാണെന്ന രീതിയില്‍ പെരുമാറുകയോ ഒക്കെ ചെയ്യാറുണ്ട്.. പക്ഷെ, എന്തോ.. ഞാന്‍ അങ്ങനെയാണ്.. ഒരുപക്ഷെ എന്‍റെ അവസാനശ്വാസം വരെയും എനിക്കങ്ങനെയാകാനേ കഴിയൂ..

   അത്രയേറെ  പ്രിയപ്പെട്ട ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ പ്രശ്നം വന്നാല്‍ എന്തെങ്കിലുമൊക്കെ സൂചനകള്‍ എനിക്ക് ഏതെങ്കിലുമൊക്കെ രീതിയില്‍ ചിലപ്പോഴൊക്കെ കിട്ടാറുണ്ട്. എനിക്കുപോലും പിടികിട്ടാത്തൊരു അജ്ഞാത കണക്ഷന്‍. അത് ഇടയ്ക്കിടെ ചിലരുടെ കാര്യത്തില്‍ ഇപ്പോഴും ഉണ്ടാകാറുണ്ട്.   

ഞാനീ പറഞ്ഞുവരുന്നത് അതുപോലൊരു കാര്യത്തെ പറ്റിയാണ്.. രണ്ടുകൊല്ലം മുമ്പത്തെ ഒരു കാര്യം! അന്നത്തെ ഒരു ന്യൂസിന്‍റെ കാര്യം!


2021 ജനുവരി 2

   ഇടക്കിടക്ക്, എപ്പഴൊക്കെയോ വന്നും പോയുമിരുന്ന ഒരുതരം നെഞ്ചുവേദന അന്ന് രാവിലെ എഴുന്നേറ്റപ്പൊ എനിക്ക് വന്നു.

   എന്തിന് വന്നു? എങ്ങനെ വന്നു? എവിടുന്നു വന്നു? എന്തുകാരണം കൊണ്ട് വന്നു? അതൊന്നും അറിയില്ല. കുറേക്കാലം കൂടിയിട്ടുള്ള ഒരു വരവായിരുന്നു അന്ന്.

   നേരത്തെയും വരാറുണ്ട്, കാര്യമാക്കിയിട്ടില്ല! ഇപ്പഴും വരാറുണ്ട്, കാര്യമാക്കാറില്ല! അന്ന് വന്നപ്പഴും അതുപോലെതന്നെ, കാര്യമാക്കിയില്ല. അത് വരും, തന്നെ പോകും.. അത്രേയുള്ളു ചിന്ത. ആ ചിന്ത ചിലപ്പൊ നല്ലതായേക്കില്ല; എങ്കിലും അതേ ചിന്തിക്കാറുള്ളു ഇന്നും.      

   എന്തായാലും അന്ന് കുറേനേരംകൂടെ കിടക്കാനൊരു കാരണമായല്ലോ എന്നോര്‍ത്ത് വിക്സോ അമൃതാഞ്ജനോ എന്തൊക്കെയോ നെഞ്ചത്തും നെറ്റിയിലുമൊക്കെ വാരിപ്പൂശിയങ്ങ് കിടന്നു. കാലത്ത് കാര്യമായൊന്നും കഴിച്ചിട്ടില്ല.. ഇടക്കെങ്ങാനും എണീറ്റാല്‍ ഒരു കാപ്പി, വീണ്ടും കിടപ്പ്. മയക്കം. വല്ലാത്ത മയക്കം. മാനം പൊട്ടി വീണാലും അറിയാത്ത മട്ടില്‍ മയക്കം..!

അതിനിടയിലാണ്, എണീക്കാനും എന്തെങ്കിലും കഴിക്കാനുമൊക്കെ പറഞ്ഞ് അമ്മയുടെ നിര്‍ബന്ധം പിടിക്കല്‍.. അത് വല്ലാത്ത ശല്യമായപ്പഴോ മറ്റോ ആണ് ഞാന്‍ എഴുന്നേറ്റത്. അപ്പഴാണ് വാട്സപ്പില്‍ വന്ന ആ ഒരു മെസ്സേജ് പ്രത്യേകം ശ്രദ്ധിച്ചത്.

ഉച്ചയ്ക്ക് രണ്ട് രണ്ടരയോടടുത്ത സമയം. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു
കൂട്ടുകാരനെന്നോ ചേട്ടനെന്നോ ഒക്കെ പറയാവുന്ന, റെയിന്‍ബോയിലെ പ്രിയപ്പെട്ട  സുരേഷേട്ടന്‍റെ (RJ സുരേഷ് കാഞ്ഞിരക്കാട്ട്)   മെസ്സേജായിരുന്നു.

ഒരു ന്യൂസ് ലിങ്ക്.
ഊണു കഴിക്കാനിരുന്നപ്പൊ അതേ കാര്യത്തെപ്പറ്റി ടിവിയില്‍ ന്യൂസും കണ്ടു.

"ഹൃദയാഘാതത്തെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു"

   ആ മനുഷ്യന്‍റെ കടുത്ത കടുത്ത കടുത്ത ആരാധകനായ എനിക്ക് അങ്ങനെയൊരു വാര്‍ത്ത വല്ലാത്തൊരു!!!! എന്താ പറയാ..!

   കഴിക്കല്‍ തത്ക്കാലം നിര്‍ത്തിവച്ച് ചാനലുകളായ ചാനലുകളൊക്കെ മാറ്റി മാറ്റി വച്ചുനോക്കി.. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നുവേണ്ട സകലമാന ന്യൂസ് ചാനലുകളും നോക്കി. വാര്‍ത്തയും സ്ക്രോളും ഒക്കെ വീണ്ടും വീണ്ടും കാണുമ്പോ, വല്ലാതെ പേടിക്കാന്‍ ഒന്നുമില്ലാന്ന് മനസിലായി.. 

   എന്നാലും ഒത്തിരി പ്രിയപ്പെട്ട മനുഷ്യനല്ലേ.. ഒത്തിരി പ്രിയപ്പെട്ട ജീവനല്ലേ.. ഉള്ളില്‍ വല്ലാത്തൊരു പേടിയുണ്ടായിരുന്നു.

   പിന്നെയങ്ങോട്ട്, കൂടുതല്‍ സമയവും  മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കലായിരുന്നു പരിപാടി. പുള്ളി ഡിസ്ചാര്‍ജ്ജ് ആയി, ആളുകളോട് സംസാരിക്കുന്നത് കാണുന്നതുവരെ ആ നോട്ടം ഞാന്‍ തുടര്‍ന്നു. പേടിച്ച പോലൊന്നും ഉണ്ടായില്ല! പേടിക്കാനൊന്നുമില്ല! ഭാഗ്യം.. അതങ്ങനെയാണ്..

   ഉച്ചയ്ക്കാണ് ഞാനീ വാര്‍ത്ത‍ അറിയുന്നത്. പക്ഷെ അദ്ദേഹത്തിന് വയ്യാതെയാകുന്നത് അന്ന് രാവിലെയാണ്.. അതേ ദിവസം രാവിലെ തന്നെയാണ് ഞാനും നേരത്തെ പറഞ്ഞപോലെ വയ്യാതാകുന്നത്.. 

   ഒരിക്കലെങ്കിലും എനിക്ക് കാണണം എന്നാഗ്രഹിക്കുന്ന, ഞാന്‍ അത്രയേറെ സ്നേഹിക്കുന്ന ആ മനുഷ്യനുമായി എനിക്ക് ഇങ്ങനെയെങ്കിലും ഒരു കണക്ഷന്‍ ഉണ്ടായത് ഒരു ഭാഗ്യായിട്ടാണ് ഞാന്‍ ചിന്തിക്കുന്നത്..

അല്ലേ, അതൊരു ഭാഗ്യല്ലേ? അതെ!

എന്നുമോര്‍ക്കുന്ന, എനിക്ക് മറവിരോഗം വന്നാല്‍പ്പോലും ഞാന്‍ മറക്കാനിടയില്ലാത്ത ഒരു കാര്യം തന്നെയാകും അത്..ഉറപ്പ്! 

   കാര്യം ഒരു വയ്യായ്കയാണ്. എങ്കിലും എന്നെ സംബന്ധിച്ച് ഇതൊരു ഫാന്‍ ബോയ്‌ മൊമന്‍റ് ആണ്. ഇതുപോലൊന്ന് ഒരുപക്ഷെ ആര്‍ക്കും ഉണ്ടായിക്കാണില്ല; ഇനിയൊട്ട് ഉണ്ടാവുകയുമില്ല.

   ഇത് ഞാന്‍ എഴുതുന്നത് 2023 ജൂലൈ 7നാണ്. നാളെ അതായത് ജൂലൈ 8 - അദ്ദേഹത്തിന്‍റെ ബര്‍ത്ത്ഡേയാണ്..
 
കൊല്‍ക്കത്തയുടെ രാജകുമാരന്,
ഉശിരുള്ള ബംഗാള്‍ കടുവയ്ക്ക്,
പ്രിയപ്പെട്ടവരുടെ ദാദയ്ക്ക്,
മഹാരാജാവിന്.........
ഒത്തിരിയൊത്തിരിയൊത്തിരിയൊത്തിരി സ്നേഹം..സ്നേഹം..സ്നേഹം..പ്രാര്‍ത്ഥനകള്‍.. പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നതിന് നന്ദി.. 

   ഞാനിങ്ങനെ ഇവിടെയീ എഴുതുന്നത് അദ്ദേഹം കാണാനുള്ള ഒരു സാധ്യതയുമില്ല.. എങ്കിലും ആഗ്രഹിക്കുകയാണ്, അന്നത്തെപ്പോലെയല്ല, സന്തോഷകരമായ രീതിയില്‍ എന്തെങ്കിലും ഒരു കണക്ഷന്‍ എപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കില്‍...!

ഒരു അജ്ഞാത കണക്ഷന്‍!


              
              

അഭിപ്രായങ്ങളൊന്നുമില്ല: