2012, ജൂലൈ 16

കാത്തിരിക്കുന്നു...

"കാത്തിരിക്കുന്നു മരണമെന്നെ!
കൊണ്ടുപോകാൻ; കൂട്ടുകൂടാൻ;
സ്വന്തമാക്കാൻ...
കാത്തിരിക്കുന്നു മരണമെന്നെ!

ഏതുനേരത്തെന്നെ വന്നുവിളിച്ചാലും  
പോകാതെ വയ്യ,അതിൻറെ കൂടെ...
ആ നേരമാകുന്നതിൻ മുമ്പുതന്നെ
പോകുവാൻ വയ്യ; പോയൊളിക്കുവാനും...
ഏതിരുട്ടിൽ പോയൊളിച്ചുനിന്നാലും
കണ്ടെത്തുമെന്നെയാ മരണസഖി!
ആ നേരമീ ഞാൻ വിടചൊല്ലിടും;
അതുകണ്ടു കരയുമെൻ ആത്മസഖി!

ഏതു നേരത്ത,തുവരും കൊണ്ടുപോകാൻ?
എത്ര നേരം കൊണ്ട് കൊണ്ടുപോകും?
'ഇല്ല ഞാനി,ല്ലെ'ന്നു ചൊല്ലുവാനൊക്കില്ല
കല്ലച്ച ഹൃദയമാണതിനെന്നുമെന്നും...
'വേണ്ട പോകേ,ണ്ടെ'ന്ന ചിന്തക്കു വകയില്ല; മിണ്ടാതെയെത്തി,യതു കൊണ്ടങ്ങുപോകും...

അറിയില്ല; ചെയ്യുവാനുള്ള കാര്യങ്ങൾ-
അതിനുള്ളിൽ ചെയ്യുവാനെനിക്കാകുമോ?
അറിയില്ല;പോകുന്നുവെന്ന കാര്യം-
എല്ലാവരോടും പറയുവാനാകുമോ?

കാത്തിരിക്കുന്നു മരണമെന്നെ!
കൊണ്ടുപോകാൻ; കൂട്ടുകൂടാൻ;
സ്വന്തമാക്കാൻ...
കാത്തിരിക്കുന്നു മരണമെന്നെ!"

 ഇത്രയും ചൊല്ലിയാ കാവിവര്യൻ പോയി, 
 ആരെയോ കാണാൻ, തിടുക്കത്തിൽ...
 ആരെയാകാം...?
 കാത്തിരിക്കുന്നൊരാ മരണസഖിയേയോ
 അതോ
 ഓർത്തിരിക്കുന്നൊരാ ആത്മസഖിയേയോ?