2010, ജൂലൈ 31

ശുഭയാത്ര

യാത്ര നിര്‍ത്തൂ...
തോണി കരയോടു ചേര്‍ക്കൂ...
ഈയൊരാള്‍ കൂടി-
ഇനി നിന്‍റെ യാത്രയില്‍
കൂട്ടായ് വരട്ടെ...!

രണ്ടു തുഴക,ളവയിലൊന്നു നിന്‍കയ്യില്‍;
മറ്റേതവനു നല്‍കീടുക...
നീയൊരറ്റം;മറ്റേയറ്റമവനും
സൂക്ഷിക്ക;യോജിച്ചു തുഴയുക...

നീയൊരറ്റത്തിരുന്നു തുഴയുമ്പോ-
ളിടയ്ക്കു ചില പാട്ടുകള്‍ പാടുക...
മറ്റെയറ്റം കാക്കുമവനോടു പറയുക-
'ആസ്വദിക്കാന്‍ പാട്ടു പാടുക.'

പാട്ടുകള്‍ക്കിടയിലെ നേരങ്ങളില്‍
കൊച്ചുവര്‍ത്തമാനങ്ങളും പറയുക.
അതില്‍ നിന്‍റെ സന്തോഷസുഖ-
ദുഃഖകാര്യങ്ങളൊക്കെയും പറയുക...
അവന്‍റെ സുഖദുഃഖ വര്‍ത്ത‍മാനങ്ങളെ
സ്നേഹപൂര്‍വ്വം സ്വീകരിക്കുക.
-എല്ലാമറിഞ്ഞും പങ്കുവച്ചും
ഒന്നിച്ചു തുഴയുക നിങ്ങളാനൌക.

യാത്രയില്‍ ഒരു മഴചാറ്റലുണ്ടായാല്‍
നീയവനു കുടയായി മാറുക...
യാത്രയില്‍ പൊരിവെയില്‍ത്തീ വന്നുവെന്നാല്‍
നീയവനു തണലായി മാറുക...
യാത്രയില്‍ നീയവനു സന്തോഷമേകുക;
നീയറിയാതെയൊക്കെയും
തിരികെത്തരും അവന്‍.

എത്രദൂരം ശാന്തമായൊഴുകുമെങ്കിലും-
ഓര്‍ക്കുക;ഉടനെയുണ്ടാകും ചുഴിക്കൊക്കകള്‍.
അതില്‍ വീണുപോകിലും രണ്ടുപേരും
തുഴ,തോണി,യവ ചേര്‍ത്തുവയ്ക്കുക;
അവ നഷ്ടമാകാതിരിക്കുവാനായ് നിങ്ങള്‍
ഹൃദ്ക്കൈകള്‍ കോര്‍ത്തുപിടിക്കുക.
ചുഴി തോറ്റുപോകണം;നിങ്ങളുടെയിച്ഛാ-
ശക്തിയ്ക്കു മുന്നി,ലിഷ്ടത്തിന്നു മുന്നില്‍....!

കരിമേഘക്കൂട്ടങ്ങള്‍ പൊതിയും ചിലപ്പോള്‍,
തെളിമാനമാകെ കരിരാവുപോലാകും!
കണ്ണില്‍ വന്നിരുളങ്ങു മൂടുമപ്പോള്‍;
തമ്മില്‍ കാണാന്‍ കഴിയാതെയാകും!
വഴി,വഞ്ചി,യെല്ലാം അറിയാതെയാകും;
സമയവും വ്യക്തമാകാതെയാകും!
പേടിച്ചിടേണ്ട,ങ്ങുനേരെ നീങ്ങീടുക;
കരിമേഘ,മതു നിഴല്‍ മാറ്റിത്തരും...
തെളിമ നിങ്ങള്‍ക്കായി വീണ്ടും വരും...

സന്ധ്യയാവാനിനി സമയമുണ്ടേറെ
രാത്രിയാവാനുണ്ടതിലുമേറെ....
സൂര്യന്‍ കിഴക്കേമലയില്‍ നിന്നും
ഉണര്‍ന്നെണീറ്റതേയുള്ളു!
പേടി വേണ്ട...യാത്ര തുടരുക നിങ്ങള്‍.



2010, ജൂലൈ 20

യവനിക

യവനികയുയര്‍ന്നൂ...
കാണികള്‍ നോക്കിനില്‍ക്കെ
നായികാ നായകന്‍മാര്‍
കെട്ടിപ്പുണര്‍ന്നു...
സ്നേഹം പറഞ്ഞും പങ്കുവച്ചും
അവരവിടെ ആടിയ നാടകം,
പലരിലും,പ്രണയത്തിന്‍-
സുഖമൊന്നറിയുവാ-
നൊരുകൊതിയുണര്‍ത്തി...

അവിടവിടെയായി
ചിതറിക്കിടന്നതാം
പ്രേമനയനങ്ങള്‍ തമ്മില്‍നോക്കി...
മറ്റാരുമറിയാതെ,
അവര്‍ മാത്രമറിയുന്ന
പ്രണയസന്ദേശങ്ങള്‍ കൈമാറി...

കളിയരങ്ങത്തെയാ നാടകം തീര്‍ന്നു;
അതിനിടയിലവിടെയാ പ്രണയങ്ങളൊന്നിച്ചു...
ഒരുനോക്കിനാലേറെ വാക്കുകള്‍ കൈമാറി-
യവരൊക്കെയവരുടെ വഴിക്കു നീങ്ങി!

അരങ്ങത്തു പ്രണയിച്ച ആ രണ്ടുപേരും
ചമയങ്ങളൊക്കെയും അഴിച്ചുമാറ്റി...
ചമയങ്ങള്‍ക്കൊപ്പമാ പ്രണയത്തിന്‍ വസ്ത്രവും
അവരഴിച്ചെങ്ങോ വലിച്ചെറിഞ്ഞു.
പ്രേമഗീതങ്ങള്‍ പാടിയവര്‍,പിന്നെ
പേടിപ്പെടുത്തുന്ന വാക്കുകള്‍ ചൊല്ലി.
കേട്ടവരുടനടി ചെവികള്‍ പൊത്തി;
കേള്‍ക്കാതിരിക്കുവാനവിടുന്നു മാറി!

അരങ്ങത്തുമാത്രമ,ല്ലതിലേറെ നേരില്‍
ഭാര്യയും ഭര്‍ത്താവുമായിരുന്നൂ അവര്‍;
ബന്ധം ജനിച്ചധികമാകുന്നതിന്‍ മുന്‍പേ-
പക്ഷെ,ബന്ധം ക്ഷയിച്ചെന്നപോലെ തോന്നുന്നൂ.

'നാടകം നന്നായ്',പലരും പറഞ്ഞു,
'ജീവിതംപോയ്‌',എന്ന സത്യമറിയാതെ!
എന്തുകൊണ്ടോ തമ്മിലറിയാതെ പോയി;
ഒടുവിലോ പിരിയുവാന്‍ സമ്മതവുമായി!

നാടകം തീര്‍ന്നൂ;അരങ്ങൊഴിഞ്ഞു;
കാണികളില്ലാ സദസ്സുണര്‍ന്നൂ...
യവനിക വീണൂ;പതിയെയാണെങ്കിലും-
സകലതും തീര്‍ന്നുവെന്ന,തെല്ലാരും അറിഞ്ഞു.

2010, ജൂലൈ 6

ആഗ്രഹം

ക്ഷാമമില്ലാത്തത് ആഗ്രഹങ്ങള്‍ക്കു മാത്രം!
അതുവേണ,മിതുവേണ,മങ്ങിനെ-
യെന്തെങ്കിലുമൊക്കെ വേണം.
ഈ ആഗ്രഹങ്ങളാണെല്ലാ-
ദുഃഖങ്ങള്‍ക്കും കാരണം!

ദുഃഖങ്ങളൊക്കെത്തീരാന്‍
ഒരേ ഒരു വഴി മാത്രം-
'ആഗ്രഹിക്കല്‍ നിര്‍ത്തുക!'

ആഗ്രഹിക്കലവസാനിക്കുവാന്‍
രണ്ടേ രണ്ടു വഴികള്‍-
'ആഗ്രഹം സഫലമാകുക'
അല്ലെങ്കില്‍
'ഈഗ്രഹമുപേക്ഷിക്കുക'.

-എനിക്കൊരാഗ്രഹമേയുള്ളു-
'ഒരു നിമിഷമെങ്കിലും
ദുഃഖമറിയാതെ
ജീവിക്കാന്‍ കഴിയണം.'