2010, നവം 1

ഇന്നലെ

ഇന്നലെ എന്റെ പിറന്നാളായിരുന്നു!

ആ കാര്യമോര്‍മ്മയില്‍ വരാഞ്ഞിട്ടോ
അതോ
അതൊന്നുമിനി വേണ്ടെന്നുവച്ചിട്ടോ
എന്തേ
നീ വിളിച്ചില്ല?ആശംസയുമയച്ചില്ല?

ആഘോഷമൊന്നുമില്ലായിരുന്നു;
ആഘോഷിക്കാന്‍
ആള്‍ക്കാരുമില്ലായിരുന്നു.
അമ്മയുമച്ഛനു-
മച്ഛന്റെ നാട്ടിലും;
ഞാനിവിടെ,ഞാന്‍-
മാത്രമുള്ള,യെന്‍ലോകത്തും
-മറ്റുള്ളനാള്‍കള്‍പോലെന്നപോല്‍
അവിടെയുമിവിടെയുമായി കഴിഞ്ഞു …

പിറന്നാളു വന്നു…പോയി…

ചിന്തകള്‍ സങ്കടമേറ്റുന്ന വേളകള്‍;
ഒട്ടാകെ സന്തോഷമകറ്റുന്ന കാഴ്ചകള്‍;

-അതിലൊക്കെപ്പെട്ടുപെട്ട -

വശനായ്പ്പോയി ഞാന്‍…

ആശ്വാസ,മൊന്നിനായ്
നിന്നെക്കൊതിച്ചുപോയ്‌ ;
രാവുറങ്ങിത്തുടങ്ങിയപ്പോള്‍ മുതല്‍
രാവുണര്‍ന്നുഷാറായ നേരംവരെ
നിന്‍ വിളി പ്രതീക്ഷിച്ചിരുന്നു ഞാന്‍…

കേട്ടില്ല നിന്‍വിളി,യതുണ്ടായതില്ല;
നേരില്‍ കാണുവാന്‍
നിന്റെ വരവുമുണ്ടായില്ല…

എന്തായാലും
പിറന്നാളു വന്നു…പോയി…
ഓര്‍മ്മയിലുണ്ടായിരുന്നോ?
-ഇന്നലെ എന്റെ പിറന്നാളായിരുന്നു.


എങ്ങനെയോ അങ്ങനെ പോകട്ടെ…!
നീ ചരിക്കേണ്ടതു-
നിന്റെയിഷ്ടംപോല്‍…
അതിലെനിക്കി,-
ല്ലൊന്നു,മില്ലൊട്ടുമി,-
ല്ലൊരു കാര്യവും…
നിന്റെയിഷ്ടം തന്നെ-
നിന്റെ ഇഷ്ടം…

ഉണ്ടായിരുന്ന പിണക്കങ്ങള്‍
മറക്കുന്നു ഞാന്‍!
ഉണ്ടായിരുന്നതൊക്കെയും
മറക്കുന്നു ഞാന്‍!
അടുത്തതു,മകന്നതുമൊടുവി-
ലിന്നലെ വിളിക്കാത്തതുമടക്കം
-എല്ലാം മറക്കുന്നു ഞാന്‍…

ഇന്നു മുതല്‍ നീ-
യവരിലൊരാള്‍ മാത്രം…
-അവരെന്നു പറയുമ്പോ-
ലവ,രവിടവിടെയായ്-
ക്കിടക്കുന്ന സൌഹൃദ-
വലയങ്ങളില്‍പ്പെട്ടവര്‍…
അവരിലൊരാള്‍ മാത്ര-
മിനിയിന്നുമുതല്‍ നീ…

ഇന്നലെ…
ഇന്നലെവരെ നീയെനി -
ക്കാരോക്കെയോ ആയിരുന്നു…

2010, സെപ്റ്റം 22

ഒരു കാര്യം

ഒരേയൊരു നിമിഷം!
അതിൽ മാത്രമാണെപ്പോഴും
തീരുമാനങ്ങൾക്കു ജനനം...

ആ നിമിഷം-
അതൊരുപക്ഷെ ഇതാവാം;
അല്ലെങ്കിൽ വരുന്നതാവാം;
അതുമല്ലെങ്കിൽ-
തൊട്ടുമുമ്പ് പോയതാവാം!

ഒരേയൊരു കാര്യം കൂടി-
ജനിക്കുന്ന; ജനിക്കുവാൻ പോകുന്ന;
അതുമല്ലെങ്കിൽ ജനിച്ചു കഴിഞ്ഞ,
തീരുമാനശിശുവിൻറെ അമ്മ-
അതു നീ തന്നെയാണ്.
-അച്ഛനും നീ തന്നെ ആകുന്നതാണ് നല്ലത്.

2010, ഓഗ 14

ഒരോണക്കവിത

ഓണം വന്നതറിഞ്ഞില്ലേ?
ചിങ്ങക്കാറ്റതു വന്നു പറഞ്ഞില്ലേ?
എന്തൊക്കെയായീ ഒരുക്കങ്ങള്‍,പറയൂ,
ചിത്തമോദത്തോടെയോണാശംസകള്‍.
അത്തം പുലര്‍ന്നപ്പോളായീ പിറന്നാള്‍;
മറ്റൊരോണക്കാലപ്രായം തികഞ്ഞു.
ഓര്‍മയില്‍ നിറയട്ടെ ഈ വരുന്നോണം;
ഒരുമയെയുണര്‍ത്തട്ടെ ഈ വരുന്നോണം.

- പുലരിക്കെണീക്കുന്ന പതിവുണ്ടോ?
കുളിച്ചമ്പലത്തില്‍ പോയി തൊഴാറുണ്ടോ?
ആട്ടവും പാടുമായ് കൂടാറുണ്ടോ?എങ്ങും
കളിചിരികള്‍ മാത്രം നിറഞ്ഞിരുന്നോ?

പൂക്കളമൊരുക്കുന്ന പതിവുണ്ടോ?അന്ന്
പൂക്കളിറുക്കാന്‍ പോകാറുണ്ടോ?
ഇറുത്തെടുക്കാന്‍ മാത്രം പൂക്കളുണ്ടോ?ഇന്ന്
പൂക്കള്‍ക്കു വളരുവാന്‍ തൊടികളുണ്ടോ?

കോടിയാടകളണിയുന്ന പതിവുണ്ടോ?അത്
അണിയുമ്പോള്‍ കാണുവാന്‍ ചന്തമുണ്ടോ?
ചന്തംകണ,ക്കേറെ ആശയുണ്ടോ;എന്നും
അതുപോലെ ചന്തം തുടര്‍ന്നുകിട്ടാന്‍?!

സദ്യയൊരുക്കുന്ന പതിവുണ്ടോ?ഏറെ
കൂട്ടങ്ങള്‍ സദ്യയ്ക്കൊരുക്കാറുണ്ടോ?
തൂശനില നിലത്തി,ട്ടോണസദ്യയുണ്ടോ?എന്നും
ഒന്നിച്ചിരുന്നോണമുണ്ണാറുണ്ടോ?

ഊഞ്ഞാലുകെട്ടി,യാടുന്ന പതിവുണ്ടോ?
വീടിനോടൊട്ടിക്കിടക്കുന്ന പറമ്പുണ്ടോ?
പറമ്പിലൂഞ്ഞാലുകെട്ടാന്‍ മരങ്ങളുണ്ടോ?
കൊമ്പുകള്‍ക്കാട്ടം സഹിക്കുവാ,നാവതുണ്ടോ?

ബലി ചെയ്ത നല്ല ഭരണത്തിന്‍റെയോര്‍മ്മ;
മൂന്നടിയി,ലൊരടിയായി മാറിയതിന്നോര്‍മ്മ;
പാതാള-ഭൂലോകയാത്രത,ന്നോര്‍മ്മ;ഏറെ
ഓര്‍മകളുടെ നിറവിലാഘോഷമായ് ഓണം.
ഓര്‍മ്മകളിലോണങ്ങളെല്ലാം നിറഞ്ഞതായ്;
ഒരുമിച്ചു കൂടുന്നതിന്നാത്മസംതൃപ്തിയായ്.
ഇനിവരും ഓണങ്ങള്‍ ഓര്‍മയില്‍ നിറയുവാന്‍
ഒരുമിച്ചു നന്‍മകള്‍ ചെയ്യേണമേവരും.

-എന്തോണമിന്നത്തെ കാലകാലത്തില്‍;
ഇന്നെന്നുമെന്നുമൊന്നുപോലെന്നപോല്‍,
ആഘോഷമൊക്കെയും വികൃതിയാക്കീടുന്ന
മര്‍ത്ത്യര്‍ ശ്വസിക്കുന്ന കാലകാലത്തില്‍.

കള്ളങ്ങളേയുള്ളൂ,ചതികളേയുള്ളൂ;
കാഴ്ചകളോരോന്നായടുത്തുകണ്ടാല്‍.
സ്വയമറിയാതെ താനേ ചെയ്യുന്നതാവാം!
സ്വയമറിഞ്ഞു തന്നെ ചെയ്യുന്നതാവാം!

പാതകം ചെയ്യുന്ന ദേഹങ്ങള്‍ കാണ്‍കെ
പാവങ്ങള്‍ പലരും പിടഞ്ഞു ചാവുന്നു.
ഒന്നിന്നു രണ്ടെന്ന മറുപടിക്കൊക്കവേ
തല്ലുന്നു,കൊല്ലുന്നു,ശവതുല്യമാക്കുന്നു.


ഒരുവന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മത്തിന്‍
ദൂഷ്യഫലമനുഭവിക്കുന്നതവനല്ലയിന്ന്.
അവന്‍റെകര്‍മ്മത്തിന്‍റെയിരകളാകുന്നോര്‍
അധികവും പാവങ്ങള്‍,ബലിമൃഗങ്ങള്‍!

എന്തോണമിന്നത്തെ കാലകാലത്തില്‍;
വേണ്ടതെല്ലാം വേണ്ടപോലെ നടക്കാത്ത
വേണ്ടാത്തതൊക്കെയും തുടരെ നടക്കുന്ന
കലിയെന്ന വികൃതിതന്‍ കാലകാലത്തില്‍.

വിടരേണ്ട നേരത്ത് കൊഴിയുന്നു,പൂവുകള്‍
പുനര്‍ജന്‍മമില്ലാതെ മണ്ണിലടിയുന്നു.
കുളിരേണ്ടനേരത്ത് കൊടുംചൂടിലകപ്പെട്ട്
വളരുവാനാവാതെ തളരുന്നു ചെടികള്‍.


പിന്നെന്തിനു പോണമല്ലേ പൂവിറുക്കാന്‍,
പൂക്കളില്ലാത്ത തൊടികളില്‍;ഓണനാളില്‍?
എങ്ങിനെയൊരുക്കുമല്ലേ പൂക്കളങ്ങള്‍,ഇന്ന്
മുറ്റമില്ലാത്തതാം വീടിന്‍റെ മുന്നില്‍!

പുലരി,യേതേതാണു രാവെന്നറിയാതെ
പുലരിക്കുതന്നെയുണരുവാനാവുമോ?
അതുപോലെയീ കാലകാലത്തിലേറെയായ്‌
സമയത്തിന്നര്‍ത്ഥമറിയാത്ത ജീവികള്‍.

മധു നുകര്‍ന്നിട്ടുള്ള ആട്ടമേയുള്ളൂ;ഇന്ന്
അതിനെത്തുടര്‍ന്നുള്ള പാട്ടുകളേയുള്ളൂ.
കളിയാക്കിയല്ലാതെ ചിരിയെന്നതില്ല;
എങ്ങും നിറയുന്നതോരോ വ്യഥകള്‍മാത്രം!

കൂട്ടങ്ങളൊക്കെയായ് സദ്യയുണ്ടാക്കുവാന്‍
അറിയുന്നോരേറെപ്പേര്‍ ഇവിടെയുണ്ടോ?
എല്ലാമറിഞ്ഞാലും മെനക്കെടാനാവാതെ
അവ,രൊക്കെ മറന്നപോലഭിനയിക്കുന്നൂ.

- ഇരിക്കുന്ന കൊമ്പിനിട്ടൊരുനാളില്‍ വെട്ടിയോന്‍
കവികള്‍തന്‍ ഗുരുവായി മാറിയതത്ഭുതം!
ഇ,ന്നിരിക്കുവാന്‍ സ്ഥാനത്തിനായ്ക്കൊണ്ടു മാത്രം
പലതും പറഞ്ഞുകൊണ്ടോടുന്നോര്‍ നിത്യം!

പലകുറിപറഞ്ഞാലും പറഞ്ഞുകരഞ്ഞാലും
കരഞ്ഞുതളര്‍ന്നാലും തീരാത്തദുരിതങ്ങള്‍...
ഒക്കെയീ കാലകാലത്തിന്‍ പരീക്ഷകള്‍;
ആര്‍ക്കുമാവില്ലവയെല്ലാം ജയിക്കുവാന്‍.

ഇനിയും പറയുവാനുണ്ടേറെ കാര്യങ്ങള്‍;
എനിക്കറിയുന്നതു,മറിയാത്തതുമൊക്കെയായ്...
ഇത്രയും നേരെയോ പറഞ്ഞതെന്നറിയാതെ,
ഇനിയും പറയുന്നതിലര്‍ത്ഥമില്ലല്ലോ!

നിര്‍ത്തട്ടെ ഞാ,നെന്‍റെ രചനാവികൃതികള്‍
തല്‍ക്കാലം നിങ്ങള്‍ക്കൊരാശ്വാസമേകുവാന്‍...
നിര്‍ത്തുന്നു ഈ കവി,പറയുന്നു കൂടെ-
ചിത്തമോദത്തോടെയോണാശംസകള്‍.

- ഓര്‍മയില്‍ നിറയട്ടെ ഈ വരുന്നോണം;
ഒരുമയെയുണര്‍ത്തട്ടെ ഈ വരുന്നോണം.
ഇനിവരും ഓണങ്ങള്‍ ഓര്‍മയില്‍ നിറയുവാന്‍
ഇനിയെന്നുമൊരുമിച്ചു ചെയ്തിടാം നന്‍മകള്‍.


(രൂപച്ചേച്ചിക്കും വീട്ടുകാര്‍ക്കും,ഓണാശംസകളോടെ എഴുതിയതാണ് ഈ കവിത.ഞാന്‍ ഇതുവരെ എഴുതിയതില്‍ ഏറ്റവും നീളം കൂടിയ കവിതയുമാണ്‌ ഇത്.)

2010, ജൂലൈ 31

ശുഭയാത്ര

യാത്ര നിര്‍ത്തൂ...
തോണി കരയോടു ചേര്‍ക്കൂ...
ഈയൊരാള്‍ കൂടി-
ഇനി നിന്‍റെ യാത്രയില്‍
കൂട്ടായ് വരട്ടെ...!

രണ്ടു തുഴക,ളവയിലൊന്നു നിന്‍കയ്യില്‍;
മറ്റേതവനു നല്‍കീടുക...
നീയൊരറ്റം;മറ്റേയറ്റമവനും
സൂക്ഷിക്ക;യോജിച്ചു തുഴയുക...

നീയൊരറ്റത്തിരുന്നു തുഴയുമ്പോ-
ളിടയ്ക്കു ചില പാട്ടുകള്‍ പാടുക...
മറ്റെയറ്റം കാക്കുമവനോടു പറയുക-
'ആസ്വദിക്കാന്‍ പാട്ടു പാടുക.'

പാട്ടുകള്‍ക്കിടയിലെ നേരങ്ങളില്‍
കൊച്ചുവര്‍ത്തമാനങ്ങളും പറയുക.
അതില്‍ നിന്‍റെ സന്തോഷസുഖ-
ദുഃഖകാര്യങ്ങളൊക്കെയും പറയുക...
അവന്‍റെ സുഖദുഃഖ വര്‍ത്ത‍മാനങ്ങളെ
സ്നേഹപൂര്‍വ്വം സ്വീകരിക്കുക.
-എല്ലാമറിഞ്ഞും പങ്കുവച്ചും
ഒന്നിച്ചു തുഴയുക നിങ്ങളാനൌക.

യാത്രയില്‍ ഒരു മഴചാറ്റലുണ്ടായാല്‍
നീയവനു കുടയായി മാറുക...
യാത്രയില്‍ പൊരിവെയില്‍ത്തീ വന്നുവെന്നാല്‍
നീയവനു തണലായി മാറുക...
യാത്രയില്‍ നീയവനു സന്തോഷമേകുക;
നീയറിയാതെയൊക്കെയും
തിരികെത്തരും അവന്‍.

എത്രദൂരം ശാന്തമായൊഴുകുമെങ്കിലും-
ഓര്‍ക്കുക;ഉടനെയുണ്ടാകും ചുഴിക്കൊക്കകള്‍.
അതില്‍ വീണുപോകിലും രണ്ടുപേരും
തുഴ,തോണി,യവ ചേര്‍ത്തുവയ്ക്കുക;
അവ നഷ്ടമാകാതിരിക്കുവാനായ് നിങ്ങള്‍
ഹൃദ്ക്കൈകള്‍ കോര്‍ത്തുപിടിക്കുക.
ചുഴി തോറ്റുപോകണം;നിങ്ങളുടെയിച്ഛാ-
ശക്തിയ്ക്കു മുന്നി,ലിഷ്ടത്തിന്നു മുന്നില്‍....!

കരിമേഘക്കൂട്ടങ്ങള്‍ പൊതിയും ചിലപ്പോള്‍,
തെളിമാനമാകെ കരിരാവുപോലാകും!
കണ്ണില്‍ വന്നിരുളങ്ങു മൂടുമപ്പോള്‍;
തമ്മില്‍ കാണാന്‍ കഴിയാതെയാകും!
വഴി,വഞ്ചി,യെല്ലാം അറിയാതെയാകും;
സമയവും വ്യക്തമാകാതെയാകും!
പേടിച്ചിടേണ്ട,ങ്ങുനേരെ നീങ്ങീടുക;
കരിമേഘ,മതു നിഴല്‍ മാറ്റിത്തരും...
തെളിമ നിങ്ങള്‍ക്കായി വീണ്ടും വരും...

സന്ധ്യയാവാനിനി സമയമുണ്ടേറെ
രാത്രിയാവാനുണ്ടതിലുമേറെ....
സൂര്യന്‍ കിഴക്കേമലയില്‍ നിന്നും
ഉണര്‍ന്നെണീറ്റതേയുള്ളു!
പേടി വേണ്ട...യാത്ര തുടരുക നിങ്ങള്‍.



2010, ജൂലൈ 20

യവനിക

യവനികയുയര്‍ന്നൂ...
കാണികള്‍ നോക്കിനില്‍ക്കെ
നായികാ നായകന്‍മാര്‍
കെട്ടിപ്പുണര്‍ന്നു...
സ്നേഹം പറഞ്ഞും പങ്കുവച്ചും
അവരവിടെ ആടിയ നാടകം,
പലരിലും,പ്രണയത്തിന്‍-
സുഖമൊന്നറിയുവാ-
നൊരുകൊതിയുണര്‍ത്തി...

അവിടവിടെയായി
ചിതറിക്കിടന്നതാം
പ്രേമനയനങ്ങള്‍ തമ്മില്‍നോക്കി...
മറ്റാരുമറിയാതെ,
അവര്‍ മാത്രമറിയുന്ന
പ്രണയസന്ദേശങ്ങള്‍ കൈമാറി...

കളിയരങ്ങത്തെയാ നാടകം തീര്‍ന്നു;
അതിനിടയിലവിടെയാ പ്രണയങ്ങളൊന്നിച്ചു...
ഒരുനോക്കിനാലേറെ വാക്കുകള്‍ കൈമാറി-
യവരൊക്കെയവരുടെ വഴിക്കു നീങ്ങി!

അരങ്ങത്തു പ്രണയിച്ച ആ രണ്ടുപേരും
ചമയങ്ങളൊക്കെയും അഴിച്ചുമാറ്റി...
ചമയങ്ങള്‍ക്കൊപ്പമാ പ്രണയത്തിന്‍ വസ്ത്രവും
അവരഴിച്ചെങ്ങോ വലിച്ചെറിഞ്ഞു.
പ്രേമഗീതങ്ങള്‍ പാടിയവര്‍,പിന്നെ
പേടിപ്പെടുത്തുന്ന വാക്കുകള്‍ ചൊല്ലി.
കേട്ടവരുടനടി ചെവികള്‍ പൊത്തി;
കേള്‍ക്കാതിരിക്കുവാനവിടുന്നു മാറി!

അരങ്ങത്തുമാത്രമ,ല്ലതിലേറെ നേരില്‍
ഭാര്യയും ഭര്‍ത്താവുമായിരുന്നൂ അവര്‍;
ബന്ധം ജനിച്ചധികമാകുന്നതിന്‍ മുന്‍പേ-
പക്ഷെ,ബന്ധം ക്ഷയിച്ചെന്നപോലെ തോന്നുന്നൂ.

'നാടകം നന്നായ്',പലരും പറഞ്ഞു,
'ജീവിതംപോയ്‌',എന്ന സത്യമറിയാതെ!
എന്തുകൊണ്ടോ തമ്മിലറിയാതെ പോയി;
ഒടുവിലോ പിരിയുവാന്‍ സമ്മതവുമായി!

നാടകം തീര്‍ന്നൂ;അരങ്ങൊഴിഞ്ഞു;
കാണികളില്ലാ സദസ്സുണര്‍ന്നൂ...
യവനിക വീണൂ;പതിയെയാണെങ്കിലും-
സകലതും തീര്‍ന്നുവെന്ന,തെല്ലാരും അറിഞ്ഞു.

2010, ജൂലൈ 6

ആഗ്രഹം

ക്ഷാമമില്ലാത്തത് ആഗ്രഹങ്ങള്‍ക്കു മാത്രം!
അതുവേണ,മിതുവേണ,മങ്ങിനെ-
യെന്തെങ്കിലുമൊക്കെ വേണം.
ഈ ആഗ്രഹങ്ങളാണെല്ലാ-
ദുഃഖങ്ങള്‍ക്കും കാരണം!

ദുഃഖങ്ങളൊക്കെത്തീരാന്‍
ഒരേ ഒരു വഴി മാത്രം-
'ആഗ്രഹിക്കല്‍ നിര്‍ത്തുക!'

ആഗ്രഹിക്കലവസാനിക്കുവാന്‍
രണ്ടേ രണ്ടു വഴികള്‍-
'ആഗ്രഹം സഫലമാകുക'
അല്ലെങ്കില്‍
'ഈഗ്രഹമുപേക്ഷിക്കുക'.

-എനിക്കൊരാഗ്രഹമേയുള്ളു-
'ഒരു നിമിഷമെങ്കിലും
ദുഃഖമറിയാതെ
ജീവിക്കാന്‍ കഴിയണം.'

2010, ജൂൺ 13

പറയാനും വയ്യ പറയാതിരിക്കാനും വയ്യ

പറയാനും വയ്യ പറയാതിരിക്കാനും വയ്യ...
-കാര്യം എന്‍റെ ജീവിതത്തെ
നന്നായി ബാധിക്കുന്നതാണ് ...
എങ്കിലും;
പറയാനും വയ്യ പറയാതിരിക്കാനും വയ്യ
- കാരണം,പറഞ്ഞാല്‍-
അത് ബാധിക്കുന്നത്
എനിക്ക് പ്രിയപ്പെട്ടവരെയാണ്...
പറഞ്ഞില്ലെങ്കില്‍
അത് ബാധിക്കുന്നതും
എനിക്ക് പ്രിയപ്പെട്ടവരെത്തന്നെയാണ് ...
അതുകൊണ്ട്;
പറയാനും വയ്യ പറയാതിരിക്കാനും വയ്യ.
പക്ഷെ,ഒരിക്കല്‍ ഞാനതെല്ലാം പറയും;
അതുവരെ പറയാതിരിക്കുകയും ചെയ്യും.

2010, ജൂൺ 6

വേണം....

എനിക്ക് ഒരു സഹോദരിയെ വേണം...!
തല്ലുകൂടിയും കൂട്ടുകൂടിയും
വീട്ടിലാളനക്കമുണ്ടാക്കാന്‍
അമ്മയ്ക്കുമച്ഛനുമെനിക്കും
സന്തോഷവും സഹായവുമാകാന്‍
ഒരു സഹോദരിയെ എനിക്കു വേണം.


എനിക്ക് ഒരമ്മയെ വേണം...!
എന്നെ പ്രസവിച്ച്,സ്നേഹിച്ച്
വളര്‍ത്തി വലുതാക്കിയ,
എന്റെ ദുരിതങ്ങളൊക്കെ മാറാന്‍
ഉള്ളെരിഞ്ഞു പ്രാര്‍ത്ഥിക്കുന്ന,
എന്റെ സ്വന്തം അമ്മ തരുന്ന-
അതേ വാത്സല്യം തരുന്ന
ഒരമ്മയെക്കൂടി എനിക്ക് വേണം.


എനിക്ക് ഒരാദ്ധ്യാപികയെ വേണം...!
ഓരോന്നെഴുതിവയ്ക്കുമ്പോഴും-
ഓരോരോവഴികള്‍ നോക്കുമ്പോഴും-
കണ്ടുവരുന്ന തെറ്റുകുറ്റങ്ങളെ
കൃത്യമായെന്നും തിരുത്തിത്തരുന്ന,
എന്റെ സ്വന്തം ഗുരുനാഥയെപ്പോലെ
എന്റെവഴിയിലെയിരുളകറ്റാന്‍ കഴിവുള്ള
ഒരദ്ധ്യാപികയെക്കൂടി എനിക്കുവേണം.


എനിക്ക് ഒരു കൂട്ടുകാരിയെ വേണം...!
ചുമ്മാപിണങ്ങാന്‍,പിന്നീടിണങ്ങാന്‍,
ഓരോരോവിശേഷങ്ങള്‍ പങ്കിട്ടുനീങ്ങാന്‍,
കളിക്കാന്‍,തമ്മില്‍ കളിയാക്കിരസിക്കാന്‍,
ചിരിക്കാന്‍,എന്നും രസിച്ചുജീവിക്കാന്‍,
എന്റെ ഏറ്റവുംനല്ല കൂട്ടുകാരികളെപ്പോലെ-
കുറെയൊക്കെയെന്നെ മനസ്സിലാക്കാനാവുന്ന
ഒരു കൂട്ടുകാരിയെ എനിക്കുവേണം.


എനിക്ക് ഒരു മകളെ വേണം...!
വാത്സല്യത്തോടെ വളര്‍ത്താന്‍,
പാട്ടുപാടിയുറക്കാന്‍,അറിവുണര്‍ത്താന്‍,
കൈപിടിച്ചുയര്‍ത്താന്‍,നടത്താന്‍,
ഉയരങ്ങളിലേക്കു പറത്താന്‍,
ഒരു മകളെയുമെനിക്കുവേണം.


എനിക്ക് ഒരു ജീവിതപങ്കാളിയെ വേണം...!
തമ്മില്‍മനസ്സിലാക്കി ഇന്നെന്നനാള്‍മുതല്‍
മുന്നോട്ടുപോകുന്ന ജീവിതവര്‍ഷങ്ങളില്‍
'ദുഃഖമോ സുഖമോ?';എന്തുവന്നാലുമൊക്കെയുംപങ്കിടാന്‍
തളര്‍ന്നുവീഴുമ്പോള്‍ താങ്ങാ,യെണീപ്പിക്കുവാന്‍
കാലാവസാനംവരേക്കുമൊന്നിച്ചുകഴിയാന്‍,
ഒരു ജീവിതപങ്കാളിയെക്കൂടി എനിക്കുവേണം.


മേല്‍പ്പറഞ്ഞപോലെല്ലാരുമാകാന്‍-
-സഹോദരി,യമ്മ,യദ്ധ്യാപിക,ക്കൂട്ടുകാരി-
പ്പിന്നെ മകളും,ജീവിതപങ്കാളിയുമാകാന്‍-
ആരൊരാളിവിടെയുണ്ടെന്നിത്രനാളും-
ഞാന്‍ തിരഞ്ഞൂ;ആളെ കണ്ടെത്തുംവരെ...
സ്വപ്നത്തിലാണെങ്കിലും കണ്ടെത്തി ഞാന്‍;
അതു നീയാണ് ;നീ മാത്രമാണ്...
'നീ'യാരെന്ന് നേരിലിന്നെനിക്കുമാത്രമറിയാം;
പക്ഷെ നാളെയതു നീയു,മെല്ലാരുമറിയും...!

2010, മേയ് 31

മതിലുകള്‍




ഒറ്റയ്ക്കുനാലെണ്ണ,മീരണ്ടുചേര്‍ന്നാലുമതുപോലെ-
യെന്നാകി,ലാകെയായ് ചൊല്ലുമ്പൊളെട്ടെണ്ണം...
ദിക്കുകളെട്ടെണ്ണമവയിലും തീര്‍ത്തെനിക്കുചുറ്റുമാ-
യൊട്ടുമേ നീങ്ങുവാനാകാത്തവണ്ണം മതിലുകള്‍....

ഇന്നപോ,ലെന്നി,ല്ലതിന്‍റെ രൂപത്തിനിടയ്ക്കിട-
യ്ക്കുണ്ടാകും വ്യതിയാനങ്ങള്‍ തീര്‍ച്ചയായ്...
കൂടിയും പിന്നെക്കുറഞ്ഞും തിരിഞ്ഞുംമറിഞ്ഞു-
മവയൊന്നാകെയെന്നെ മാറ്റുമൊരു ഭ്രാന്തനായ്...

ഇല്ലില്ല വാതിലുകള്‍ ജാലകങ്ങള്‍ വായുവെട്ട-
ത്തിനായ് പോലുമില്ലിവിടെ ചെറുവഴികള്‍...
എന്നിട്ടുപോലുമിത്രനാള്‍ ജീവിച്ചോരെനി-
ക്കിനിയുമാകില്ലിങ്ങനെ തുടരുവാന്‍...

ഒന്നുകില്‍ തകരണ,മാമതില്‍ക്കെട്ടുക-
ളല്ലെങ്കില്‍ത്തീരണമെന്നിലെ ജീവന്‍...
ചേര്‍ന്നുപോകില്ലൊട്ടുമിനിയുമേറെക്കാല-
മതിന്നുമുന്‍പിതിലൊന്നു നിശ്ചയം തന്നെ!

എന്റെവഴിയേതെന്നു നിശ്ചയിച്ചീടുവാനെന്നെ-
തടഞ്ഞുകൊണ്ടിവിടെയീ ചിന്തതന്‍മതിലുകള്‍-
ചേര്‍ന്നങ്ങുയര്‍ത്തിയൊരുക്കിയോരീ കോട്ട-
പൊട്ടിച്ചെറിയേണ്ടതെന്‍റെയാണാവശ്യം.

പക്ഷെ,യതിന്നുള്ള ശക്തിയെനിക്കില്ല സത്യത്തി-
ലാവശ്യമൊക്കെയും എന്‍റെയാണെങ്കിലു-
മൊരുകുഞ്ഞുമതിലുപോലും കടക്കുവാനിന്നെനി-
ക്കില്ല ശക്തി;അത്രമേല്‍ ദുര്‍ബലന്‍ ഞാന്‍!

കഴിയില്ല!അറിയാ,മിതിങ്ങനെതുടര്‍ന്നാല്‍
എന്‍റെ ഭാവിക്കൊട്ടും തീര്‍ച്ച നല്കീടുവാന്‍...
അറിയി,ല്ലതിന്നു ഞാനെന്തുചെയ്യേണ,മി-
ന്നെങ്ങിനെ മുന്നിലെ മതിലുകള്‍ തകര്‍ക്കും?

വെറുതെയിരിക്കുമ്പോള്‍ സമയങ്ങള്‍ നഷ്ടമായ്-
പ്പോകുന്നുവെന്നതല്ലാ,തെന്തു നേട്ട,മെന്നോര്‍ക്കിലു-
മെനിക്കൊന്നുപോലും തീരുമാനിക്കുവാന്‍
ബുദ്ധിശക്തിയില്ലെന്നതേ സത്യമിന്ന്...!

തകരേണ്ടതാവശ്യമാണാമതിലുക,ളെന്‍റെ-
ഭാവിയതു തകരാതിരിക്കുവാന്‍...
തര്‍ക്കുവാന്‍നോക്കേണ്ട,തെന്‍റെകര്‍ത്തവ്യ-
മതുചെയ്യുവാനാകുമിനിയുള്ള ശ്രദ്ധ.

വെറുതെയങ്ങെരിയിച്ചു തീര്‍ക്കുവാന്‍ വയ്യെനി-
ക്കെന്‍റെ ജീവ,നെന്‍റെ വിലപ്പെട്ട സ്വത്ത്...
ചെയ്യുവാനുണ്ടേറെ കാര്യങ്ങളിവിടെ,യതു
ചെയ്തുതീര്‍ത്തീടുമാ മതിലുകള്‍ തകര്‍ത്തും.

തകരട്ടെ മതിലുകള്‍;പ്രതിബന്ധങ്ങളെല്ലാം
തകര്‍ന്നങ്ങുതീരട്ടെ മനേച്ഛയ്ക്കുമുന്നില്‍...
എട്ടല്ലെണ്ണായിരമാകട്ടെ മതിലുക,ളൊക്കെയും
തകര്‍ന്നങ്ങടിയട്ടെ മണ്ണിന്‍റെ മാറിതില്‍....

2010, ജനു 24

ആ രണ്ടുപേര്‍



ആ രണ്ടുപേ,രവരൊന്നിച്ചു-
തന്നെയാണിന്നെങ്കിലും,
എന്നുമാവാമൊരാളിന്‍റെ വേര്‍പെടല്‍;
മറ്റെയാളിന്‍റെയൊറ്റപ്പെടലും.

ആ രണ്ടുപേ,രവരന്നൊരാ നാളി-
ലെല്ലാവരും കാണ്‍കെ ഒന്നുചേര്‍ന്നു.
ജീവിതം,സന്തോഷസന്താപഭരിത;-
മെല്ലാംസഹിച്ചു ജീവിച്ചുപോന്നൂ അവര്‍.

അതിനിടയിലൊരു നാളിലുണ്ണി പിറന്നൂ;
ആ സ്ത്രീയൊരമ്മയായ്;പുരുഷനൊരച്ഛനും.
മുലയൂട്ടി താരാട്ടിയമ്മ വളര്‍ത്തി;കൈ-
പിടിച്ചേറെ നടത്തിയാ അച്ഛനും.

നാളുകളൊന്നുരണ്ടെന്നങ്ങു നീങ്ങി,-
യതിനൊത്തവരുടെ ജീവിതവും.
അമ്മയ്ക്കുപ്രായമാ,യച്ഛനതിലേറെ,-
യാ,യുണ്ണിയോ പ്രായം തികഞ്ഞവനുമായി.
ഉണ്ണിക്കൊരാശയുള്ളിലുണ്ടായി;
വീണൂ പ്രേമത്തിലെല്ലാരെയുംപോലെ.
എതിര്‍ക്കുവാന്‍ നോക്കിയെന്നാലു-
മൊടുവില്‍ സമ്മതംനല്‍കിയാ മാതാപിതാക്കള്‍.

സന്തോഷപൂര്‍ണമൊരു ജീവിതം-
മുന്നോട്ടുനീക്കുവാനായീ തുടക്കത്തി-
ലെന്നാലുമേറെക്കഴിഞ്ഞപ്പോള്‍ മാറി;
ഉണ്ണിയും ഭാര്യയും നേരത്തിനൊത്ത്!

'ഇല്ല പറ്റില്ല ആ വൃദ്ധരെ നോക്കുവാ-
നൊട്ടുംകഴിയില്ല ശുശ്രൂഷ നല്‍കാന്‍...'
ഭാര്യതന്‍ വാക്കിലാ ഭര്‍ത്താവുചിന്തി-
ച്ചൊടുക്കമൊരു വഴിയും കണ്ടെത്തിവേഗം!

'സ്വത്തു ഞാനെന്‍റെ പേര്‍ക്കെഴുതി-
വാങ്ങാം;പിന്നെയീ നാടുവിട്ടേച്ചു-
നീങ്ങാം;കഴിയുന്ന ദൂരത്തിലൊരു-
വീടുവച്ചിട്ടവിടെയാവാമിനിയുള്ള കാലം.'

ഉണ്ണി,തന്‍ ഭാര്യയോടത്രയും ചൊല്ലി-
ക്കഴിഞ്ഞപ്പോള്‍ ഭാര്യക്കു സന്തോഷമായി!
അമ്മയ്ക്കുമച്ഛനും സുഖമായി ജീവിതം-
പഴയോരീ പുരയില്‍ തന്നെയാകാം.

കേട്ടറിഞ്ഞപ്പോള്‍ സമ്മതം നല്‍കി-
യെങ്കിലുമാമാതാപിതാക്കള്‍ കരഞ്ഞു;
'നന്നായ് വരട്ടെ'യെന്നൊന്നിച്ചു ചൊല്ലി-
എല്ലാ സുഖങ്ങള്‍ക്കുമനുഗ്രഹം നല്‍കി.

ഇടയ്ക്കിടെ വന്നിട്ടുകാണാം;വേണ്ട-
തൊക്കെയുമപ്പോള്‍ കൊണ്ടുവന്നീടാം....
കരയേണ്ട,സന്തോഷത്തോടെ കഴിഞ്ഞിടൂ;
സുഖവാക്കുകള്‍ പറഞ്ഞുകൊണ്ടാ മക്കള്‍ നീങ്ങി.

പിന്നീടൊരിക്കലും തിരിച്ചുവന്നില്ലവര്‍;
അമ്മയ്ക്കുമച്ഛനുമാശനല്‍കീട്ടും-
ഒന്നുമേ കൊണ്ടുക്കൊടുത്തില്ല;കിട്ടിയ-
സ്നേഹ,മതുപോലും കൊടുത്തില്ല മക്കള്‍.
കാത്തുകാത്തങ്ങിരുന്നിട്ടുജീവിതം;
മൊത്തത്തിലത്രയ്ക്കു മടുത്തുപോയി...
ചത്താല്‍ മതിയെന്നായി അവര്‍ക്ക്;
ഒത്താലൊന്നിച്ചു പോകാന്‍ കൊതിച്ചു...

- ആ രണ്ടുപേ,രവരൊന്നിച്ചു-
തന്നെയാണിന്നെന്നാകിലും
എന്നുമാവാമൊരാളിന്‍റെ വേര്‍പെടല്‍;
മറ്റെയാളിന്‍റെയൊറ്റപ്പെടലും.