2012, ഒക്ടോ 9

ആ തണലിൽ ഇത്തിരി നേരം...


പണ്ട്...  
പണ്ടുപണ്ടൊരിടത്തൊരു
വന്മരമുണ്ടായിരുന്നു...
നല്ല തടി,നല്ല വടിവൊത്ത ദേഹം!
അതിലുണ്ടായിരുന്നസ്സൽ-
ചില്ലകളുമിലകളും...
ഒരു വലിയ കുടപോലെ,യതു നിന്ന നേരം
ഒരുകൂട്ടമാളുകളതിൻ കീഴിൽ തങ്ങി...
മഴയിലും വെയിലിലും രാപ്പകലുകളിലും
കഴിയുവോളം അതൊരുപകാരമായി.
കഴിവൊന്നുകൊണ്ടുചിലർ ചില്ലകളിലേറി
കഴിയാത്തവർ താഴെ വേരിലമർന്നൂ...
ചിലർ മണ്ണിലും ചിലർ മറ്റിടങ്ങളിലും
അല്ലലുകളേശാതെ കാലം കഴിച്ചൂ...
അല്ലലുകളോടെയും കാലം കഴിച്ചൂ...

ഒരുയുഗം മാറി മറ്റൊന്നെത്തിടും നേരം
ചിലരൊക്കെയവിടുന്നു താമസം മാറി...
ഒരുമിച്ചു നിന്നവർ പലവഴിക്കായി-പിന്നെ-
കാണലുകളൊക്കെയും വിധിപോലെയായി.

പുതുയുഗമെത്തുന്ന നേരത്തുതന്നെ 
ചിലരൊക്കെ പുതിയതായവിടെയെത്തി.
അവിടെയുള്ളോരും പുതിയവരുമൊന്നിച്ച്       
പുതുതായ് തുടങ്ങീ ഒരു യുഗം പിന്നെ.

അങ്ങനെയുള്ളോ,രേതോയുഗത്തിൽ 
നീയവിടെ പുതിയതായ് വന്നു ചേർന്നു.
അന്നേരമാ,മരത്തണലത്തു ഞാനും-
കൂടെക്കുറേപ്പേരുമുണ്ടായിരുന്നു...

ഒന്നൊന്നായ് നാളുകൾ മെല്ലെയും പാഞ്ഞും

വന്നൂ ; പിന്നാലെ പോയ്‌ മറഞ്ഞൂ...
എന്നെന്നുമങ്ങിനെ നീങ്ങിയ നാൾകളിൽ
നീങ്ങീ നമ്മളും ഒപ്പത്തിനൊപ്പം...

അന്നൊന്നും നമ്മൾ മിണ്ടിയില്ലാ-തമ്മിൽ-
ഒന്നുപോലും അതിൽ ചിന്തിച്ചുമില്ലാ...
എന്നും വരും;കാണു,മത്രതന്നെ-
യതിലേറെയാ,യൊന്നുമന്നുണ്ടായതില്ലാ...

പിന്നെക്കുറെയുഗജന്മമരണങ്ങൾ-
കണ്ടു നാം;ചില്ലകളിലേറി മുന്നേറി...
'വീഴുമോ വീഴില്ലയോ!'-ചിന്തകളിലും 
ഒരു ചില്ലയിൽത്തന്നെയൊന്നിച്ചുകൂടി...

ആ യുഗത്തിൻ, ഒരു വസന്തത്തിൽ,
ചില്ലകളിലൊക്കെയും പൂക്കൾ നിറഞ്ഞൂ...
ആ മരത്തിൽ, പല വർണപ്പൂക്കൾ 
ചിരിതൂകിയൊട്ടേറെ കളമൊരുക്കീ...

ആ ചാരുപൂക്കാലശോഭയിൽ നമ്മൾ 
ആദ്യമായ് തമ്മിലറിഞ്ഞു മിണ്ടി...
ആചാര്യപാദം പതിഞ്ഞൊരാവേദിയിൽ 
ആദ്യമായ് തമ്മിൽ നാം പുഞ്ചിരിച്ചു.

ആ യുഗം യാത്ര തുടർന്നൂ;നമ്മളോ-
നമ്മുടെ യാത്ര തുടർന്നൂ...
ആദ്യമുണ്ടായപോ,ലന്ത്യമുണ്ടായി;
നമ്മുടെ യാത്രയോ നിന്നൂ-വിധിയാലെ-
നമ്മുടെ യാത്ര നിർത്തേണ്ടി വന്നൂ!

കരയേണ്ടി വന്നൂ പലര്‍ക്കും;കരയാതെ-
കണ്ണീരൊളിപ്പിച്ചു ചിരിച്ചൂ പലരും...
പിരിയേണ്ടി വന്നൂ നമുക്കും;നമ്മളെ -
പ്പോലവിടെയുണ്ടായിരുന്നവര്‍ക്കും.

ഒന്നിച്ചിരുന്നൊരാ ചില്ലയെ വിട്ട്,
ഒന്നിച്ചിരുത്തിയൊരാ മരം വിട്ട്,
ഒരുപാടൊരുപാടു ദൂരേക്കു നമ്മൾ  
ഒരുവേള,യന്നതിൽ പറന്നുപോയി...
_____
_______
_________

അവിടെനിന്നിവിടേക്കു നീണ്ടൊരാ യാത്രയിൽ 
പലതവണ നാം കണ്ടു; കാണാതിരുന്നൂ...
പലതവണ നാം മിണ്ടി; മിണ്ടാതിരുന്നൂ...
ഇവിടെ നിന്നെവിടെക്കോ നീളുന്ന യാത്രയിൽ  
നാം തമ്മിൽ കണ്ടേക്കാം; കാണാതിരുന്നേക്കാം!
പലതും പറഞ്ഞേക്കാം; പറയാതിരുന്നേക്കാം!
എങ്കിലും പറയട്ടെ...
ആ വന്മരം നമുക്കേകിയപോൽ സുഖം
ഇനിയൊരേടത്തും നമുക്കുണ്ടാവുകില്ല.
_____
_______
_________

ഇന്നുമുണ്ടാമരം; അവിടെയുണ്ടാളുകൾ;
നാമറിയുന്നോരുമറിയാത്ത കൂട്ടരും...
ആകുമെങ്കിൽ ഇടയ്ക്കതിനെയോർക്കുക;
ആകുമെങ്കിൽ ഇടയ്ക്കവിടെയെത്തീടുക.
വിധിയതെങ്കിൽ-
   ഒന്നിച്ചിരിക്കാം ആ മരത്തണലിൽ  
   എല്ലാരുമൊന്നിച്ചൊരിത്തിരി നേരം.                 

(എൻറെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളായ രാഖിക്ക് ,വിവാഹസമ്മാനമായി എഴുതിയതാണ് ഈ കവിത. ഇതിൽ പറഞ്ഞിരിക്കുന്ന വന്മരം ഞങ്ങൾ പഠിച്ച, സമൂഹം ഹൈസ്കൂളാണ്; അവിടത്തെ ചില ഓർമ്മകളുമായി ബന്ധപ്പെടുത്തിയാണ് ഞാൻ ഇത് എഴുതിയത്.)