2009, ഡിസം 15

കണ്ണട


കൃഷ്ണന്‍നായര്‍ സര്‍ക്കാരുദ്യോഗസ്ഥനായിരുന്നു. എന്ത് ജോലിയും നല്ല ഉത്തരവാദിത്വത്തോടെ കൃത്യമായി ചെയ്തിരുന്നു. നേരായ വഴിയേ മാത്രം സമ്പാദ്യം. അതുകൊണ്ടുതന്നെ അല്പം കഷ്ടിയാണ്. ഇപ്പോള്‍ കക്ഷി വിരമിച്ചു; വീട്ടില്‍ സ്വസ്ഥം. ചെറിയ പറമ്പിലെ കൃഷിയും കുടുംബകാര്യങ്ങളും നോക്കി സമയം നീക്കുന്നു.
ആരോഗ്യം നന്നേ കുറവാണ് എന്നുതന്നെ പറയാം; പ്രത്യേകിച്ച് കണ്ണിനും കാലിനും...

ന്തുവായിക്കാനും വ്യക്തമായി കാണാനും കണ്ണട വേണം. ആ കണ്ണടയാണ് കൊണ്ടുകളഞ്ഞിരിക്കുന്നത്. ഭാര്യയ്ക്ക് നീരസം വരാതിരിക്ക്യോ...!
മക്കളുടെ കാര്യം പിന്നെ പറയണോ...! അവരങ്ങനെ... ഒരുത്തന്‍ കാര്യം കേട്ടപാടെ എടുത്തുചാടി... അച്ഛന് പണത്തിന്‍റെ വില എന്തെന്നറിയില്ലത്രേ! രണ്ടാമന്‍ ലാഘവത്തോടെയേ എടുത്തുള്ളു; കണ്ണടയ്ക്ക് നടക്കാന്‍ പറ്റില്ലല്ലോ. അതവിടെയെവിടെയെങ്കിലും കാണുമത്രേ!

വിടെ കാണാന്‍? എല്ലാടത്തും നോക്കി, ഒന്നല്ല; പലവട്ടം. കണ്ടില്ല. കിടപ്പുമുറി,സ്വീകരണമുറി...അടുക്കള തൊട്ട് കക്കൂസ്സില്‍വരെ നോക്കി... കൊച്ചുകൊച്ചിടകള്‍ പോലും നോക്കി... ഒരിടത്തുമില്ല...
നന്നായോര്‍ത്തിട്ടും പറ്റുന്നില്ല... ഓര്‍ക്കാനാവുന്നില്ല... എവിടെയാണ് വച്ചത്?എവിടെയോ വച്ചതു തന്നെയാണ്... അല്ലാതെ പോകാനുള്ള വഴിയില്ല...

ചിന്തിക്കാന്‍ കാരണമുണ്ട്. അങ്ങനെ കളയാന്‍ തക്ക യാത്രയൊന്നും, കാര്യങ്ങളൊന്നും പുള്ളി ചെയ്തിട്ടില്ല. മറ്റാര്‍ക്കും കൊടുത്തിട്ടില്ല... അതൊക്കെ ഉറപ്പാണ്.
ഇനീപ്പൊ ചിന്തിച്ചിട്ടെന്തു കാര്യം!

പോയത്, എങ്ങിനെയാണെങ്കിലും,പോയി... പുതിയതൊന്ന് വളരെ അത്യാവശ്യം... മേടിക്കണം...കാശുണ്ട്...പക്ഷെ ഒരു യാത്ര...അതാണ്‌ വയ്യാത്തത്. ഭാര്യയെ പറഞ്ഞുവിട്ടാല്‍? ഏയ്‌...മാത്രമല്ല കണ്ണട പുള്ളിക്കാണല്ലോ...അതിന്‍റെ എന്തെങ്കിലും പരിശോധനയുണ്ടെങ്കില്‍...!തീരുമാനിച്ചു...അടുത്ത ദിവസം തന്നെ പോണം കണ്ണട വാങ്ങാന്‍...

നാരോഗ്യത്തിന്‍റെ വിളിയുണ്ടായെങ്കിലും കക്ഷി നഗരത്തിലേക്ക് വണ്ടി കയറി. നഗരം അയാള്‍ക്ക് പുതിയതല്ലായിരുന്നെങ്കിലും, അന്ന് ഒരല്‍പം അസ്വാസ്ഥ്യം തോന്നി... വാഹനങ്ങളുടെ ചീറിപ്പായലും, പുകപടലങ്ങളും ഒച്ചപ്പാടും... നഗരത്തെ വിഴുങ്ങിയ തിരക്കിലൂടെ അയാള്‍ കണ്ണടക്കടയെ ലക്ഷ്യമാക്കി നടന്നു. കടയെത്തി... കടക്കാരനോട് കാര്യം പറഞ്ഞു.

കടക്കാരന്‍ നിര്‍ദേശിച്ചു;പറഞ്ഞു : 'കണ്ണട വാങ്ങും മുമ്പ് ഡോക്ടറെ കാണണം... എന്നിട്ട് ഡോക്ടര്‍ തരുന്ന കടലാസുമായി വന്നുവേണം കണ്ണട വാങ്ങാന്‍.'

യാള്‍ ഡോക്ടറെ കാണാന്‍ ചെന്നു...കണ്ടു... ഡോക്ടര്‍ പരിശോധിച്ച് എന്തൊക്കെയോ കുറിച്ചു നല്‍കി. അയാള്‍ അതുമായി കണ്ണടക്കടയിലേക്ക് ചെന്നു. കടക്കാരന്‍ കുറിപ്പുനോക്കി കാര്യം മനസ്സിലാക്കി, രണ്ടുദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞു. കാശിന്‍റെ കാര്യവും പറഞ്ഞ് ഒരു ചീട്ടും കൊടുത്തു. അതുംവാങ്ങി അഡ്വാന്‍സും കൊടുത്ത് കക്ഷി തിരിച്ചു പോന്നു.

പോരുംവഴി കക്ഷി ഒരൊറ്റ ദിവസം, ഇത്തിരി നിമിഷങ്ങള്‍, കൊണ്ട് വന്ന ചിലവുകളെക്കുറിച്ച് ഓര്‍ത്തു.

നാട്ടീന്ന് നഗരത്തിലേക്ക് ബസ്സുകൂലി, ഡോക്ടറെ കണ്ടതിന്‍റെ ചെലവ്, കണ്ണടക്കടേല് കൊടുത്ത അഡ്വാന്‍സ്...ബാക്കി പിന്നാലെ വരും, രണ്ടു ദിവസം കഴിഞ്ഞ്...! ബസ്സുകൂലിയും കടയില്‍ കൊടുക്കാനുള്ളതുമൊക്കെയായി അന്നും നല്ല ചിലവു വരും; സാമാന്യം നല്ല നിലയില്‍ ധനനഷ്ടം വരുന്നുണ്ട്!

വീട്ടിലെത്തിയിട്ടും അതുതന്നെയായിരുന്നു മനസ്സില്‍...ധനനഷ്ടം!

ഭാര്യ പറഞ്ഞു : 'ആ ആഴ്ച അങ്ങനെയാണ്...'

ടീവീല് ഒരു ജോത്സ്യന്‍ പറഞ്ഞതാണ്, പുള്ളീടെ നാളുകാര്‍ക്ക് ധനനഷ്ടം! അതുകൊണ്ടുതന്നെ, ആദ്യം നീരസപ്പെട്ടുവെങ്കിലും,അതത്ര കാര്യമാക്കിയില്ല... വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ...
എന്നാലും അയാള്‍ക്ക്..!

ണ്ടു ദിവസം കഴിഞ്ഞു... നഗരത്തിലേക്ക് വണ്ടികയറി...പഴയ ചാര്‍ജല്ല, കൂട്ടീട്ടുണ്ട്. കണ്ണടക്കടയിലെത്തി, കണ്ണട വാങ്ങി. കടക്കാരന്‍ പറഞ്ഞതനുസരിച്ച് പുതിയ കണ്ണട ഡോക്ടറെ കാട്ടി... നല്ലതാണെന്ന് പറഞ്ഞു,ഡോക്ടര്‍.

അതെ തീര്‍ച്ചയായും നല്ലതുതന്നെയാണ്; പക്ഷെ ഡോക്ടര്‍ക്കാണെന്നു മാത്രം... നോക്കിയതിനുള്ള കൂലി, പിന്നെ കണ്ണടക്കുള്ള കാശ്! കട സ്വന്തം തന്നെയാണല്ലോ; അങ്ങിനേം കാശ്...! അതെ, തീര്‍ച്ചയായും നല്ലതാണ്!

ക്ഷി വീട്ടാവശ്യങ്ങള്‍ക്കായുള്ള എന്തൊക്കെയോ വാങ്ങി, നാട്ടിലേക്ക് വണ്ടി കയറി...

അയാള്‍ക്ക് ചിലവായതിനെപ്പറ്റിയാണ് വേവലാതി. ജോത്സ്യന്‍മാരങ്ങനെ പലതും പറയും. ശരിയും കാണും തെറ്റും കാണും. പക്ഷെ പോയത് സ്വന്തം കയ്യീന്നാവുമ്പൊ എങ്ങനെയാശ്വസിക്കാന്‍ പറ്റും! സ്വന്തം കുറ്റം തന്നെയാകും...വിധി! അല്ലാതെന്തുചെയ്യാന്‍...പറയാന്‍...!!

ക്കെ, ജീവിതത്തില്‍ ഉണ്ടാകുന്നതൊക്കെ, വിധി തന്നെ...
മക്കളുണ്ട് രണ്ടെണ്ണം...രണ്ടിനേം വളര്‍ത്തി, വലുതാക്കി. അതിന്‍റെയിത്തിരിപോലും നന്ദി അവര്‍ കാണിച്ചിട്ടില്ല. നന്ദിയല്ല,കടമയാണ് ചെയ്യാതിരിക്കുന്നത്.
എന്താവശ്യപ്പെട്ടാലും ഒരുത്തന് ഒക്കെ 'പിന്നെപ്പിന്നെ'! മറ്റവന്‍ 'അതിന്‍റെ ആവശ്യമില്ല' എന്ന് പറയും!

അതൊക്കെ അയാളുടെ സ്വകാര്യദുഃഖം... അതൊക്കെക്കൊണ്ട് അയാള്‍ക്ക് ജീവിക്കാതിരിക്കാന്‍ പറ്റുമോ? അത്തരം ദുഃഖങ്ങള്‍ മറക്കാനാകും, ഒരുപക്ഷെ, കൃഷിയും കാര്യങ്ങളുമായി നടക്കുന്നത്. പച്ചക്കറികളുണ്ട്, പഴങ്ങളുണ്ട്... മക്കളെപ്പോലെയാണ് ആള്‍ കൃഷിയെ നോക്കുന്നത്...

കഴിഞ്ഞ ദിവസം മേടിച്ച വളം കൊണ്ട് കക്ഷിയും ഭാര്യയും പറമ്പിലേക്കിറങ്ങി...ഓരോന്നിന്നും വേണ്ടുന്ന അളവില്‍ വളമിട്ടുവന്നു. പെട്ടെന്നായിരുന്നു...!!!

'യ്യോ!' എന്ന് അല്‍പം ദയനീയസ്വരത്തില്‍ ഒരൊച്ച പൊങ്ങി!
കൃഷ്ണന്‍നായരുടേതായിരുന്നു...

ദ്യമൊന്നു ഞെട്ടിയ ഭാര്യ അടുത്തേക്ക് ചെന്നു; കാര്യം തിരക്കി.

കൃഷ്ണന്‍നായര്‍ കാട്ടിക്കൊടുത്തു...

വിടെ, ഒരു വാഴക്കയ്യില്‍, ഇരിക്കാന്‍ മൂക്കും കാതും നോക്കി കാത്തിരിക്കുകയായിരുന്നു, കൃഷ്ണന്‍ നായരുടെ കാണാതായ കണ്ണട.

2009, നവം 27

സഖിയോട്‌



കരയുന്നൂ ഞാന്‍;ഇന്നെന്‍-

കാമുകഹൃദയവും......
നിത്യവും നിശബ്ദമായ്
ഓരോന്നോരോന്നു പറയാനായ്
അരികിലില്ലെങ്കിലും-
അരികിലെന്നപോല്‍,
അവളിരുന്നിട്ടും...
എന്‍റെ-
മനസ്സിലുണ്ടായൊരാ
പ്രണയ വിചാരത്തെ
പറയാന്‍ കഴിയാതെ
ഞാന്‍ കരയുന്നൂ....

ആദ്യം പിണങ്ങിയും
പിന്നീടിണങ്ങിയുമങ്ങനെ-
യിണങ്ങിപ്പിണങ്ങിയൊരു
കാലമന്നുണ്ടായിരുന്നൂ...
അന്നത്തെ ആ കാലം-
അത്,
സൌഹൃദത്തിന്‍റെ സൌന്ദര്യം
എന്തെന്നറിഞ്ഞ കാലം.
അന്നെന്‍റെയുറ്റ ചങ്ങാതിയായ്
എന്നോടൊത്തിരുന്നതാമവളോട്
അതിലേറെയിഷ്ടം തോന്നിയതെന്തോ-
പറയാന്‍ കഴിഞ്ഞില്ലയന്ന്;
ഇതുവരെ
പറയാന്‍ കഴിഞ്ഞില്ലയൊന്നും!

അറിഞ്ഞാലൊരു പക്ഷെ
സൌഹൃദത്തിന്മേല്‍
കരിനിഴല്‍ വീഴുമെന്നോര്‍ത്ത്
പറയാതിരിക്കുന്നൂ ഞാന്‍...
ഇന്ന്-
എന്തെന്തു ചെയ്യേണമെന്നറിയാതെ
കരയുന്നൂ ഞാന്‍;
എന്‍റെ കാമുകഹൃദയവും...

"ക്ഷമിക്കുക നീ സഖീ...
നിനക്കിഷ്ടമായില്ലെന്നാലും,
പരിഭവമില്ലാതെ തുടരുക;
തമ്മില്‍ തുടരുക...സൗഹൃദം...
ഇതുവരെയുണ്ടായതുപോലെ
തുടരുക നീ നിന്‍റെ സൗഹൃദം ....
അല്ലെങ്കില്‍,
നിനക്കിഷ്ട്ടമെങ്കില്‍...
പറയുക നീ നിന്‍റെയിഷ്ടം,
എന്നോട് പറയുക നീ-
നിന്നുള്ളിലെയിഷ്ടം."



2009, നവം 24

ദിവസങ്ങളേറെയായ്...


ദിവസങ്ങളേറെയായ്
കാണുന്നതുണ്ടു ഞാന്‍
ഒരു പനിനീര്‍പുഷ്പമാ
തണ്ടിന്‍റെ തുമ്പില്‍.

ദിവസങ്ങളേറെയായ്;
ജനാലകള്‍ തുറക്കവേ,
സുപ്രഭാതം നേര്‍ന്നെന്നെ
പതിവായുണര്‍ത്തുന്നു...

ദിവസങ്ങളേറെയായ്;
ജനാലകളടയ്ക്കവേ,
ശുഭരാത്രി നേര്‍ന്നെന്നെ
ഉറങ്ങാനയക്കുന്നു...

ദിവസങ്ങളേറെയായ്;
അതിനിടയിലെപ്പൊഴും
പ്രണയസ്മരണ തന്‍
ഗന്ധം പരത്തുന്നു...

ദിവസങ്ങളേറെയായ്;
പ്രണയം പറയുവാ-
നൊരു നിമിഷത്തിനായ്
കാത്തു നില്‍ക്കുന്നു ഞാന്‍.

ദിവസങ്ങളേറെയായ്;
'പ്രണയോപഹാരമായ്‌
ആ പൂ കൊടുക്കണോ?'
ചിന്തിച്ചു നിന്നു ഞാന്‍.

ദിവസങ്ങളേറെയായ്;
'ജീവന്‍ തുടിക്കുമാ
പൂ പറിക്കേണമോ?'
ചിന്ത തുടര്‍ന്നു ഞാന്‍...

ദിവസങ്ങളേറെയായ്
അവിടെ നിന്നാപ്പൂവ്
എന്നോട് പലതും
പറയുന്നപോലെ!

ദിവസങ്ങളേറെയായ്
ആ പൂ കൊതിച്ചതൊരു
പ്രണയോപഹാരമായ്‌
മാറുവാനാകുമോ?

ദിവസങ്ങളേറെയായ്
ആ പൂ പറഞ്ഞത്
ഇറുത്തെടുക്കാനും
കൊടുക്കാനുമാകുമോ?

ദിവസങ്ങളേറെയായ്!
ചിന്തിച്ചു നില്‍ക്കാതെ
ഉടനുടന്‍ കാര്യങ്ങള്‍
ചെയ്യാന്‍ കുതിച്ചു ഞാന്‍.

ദിവസങ്ങളേറെയായ്
പറയുവാന്‍ മോഹിച്ച
പ്രണയം പറയുവാന്‍
തീര്‍ച്ചപ്പെടുത്തി ഞാന്‍.

ദിവസങ്ങളേറെയായ്-
വിടര്‍ന്നൊരാ പൂവിനെ
ജനലരികില്‍ നിന്നുഞാന്‍
ഒരു നോക്കു കണ്ടു.

ദിവസങ്ങളേറെയായ്,
ചെറിയോരു തണ്ടിന്മേല്‍
എന്നെയും നോക്കിയാവാം;
ആ പൂവു നിന്നത്!

ദിവസങ്ങളേറെയായ്
കാത്തു നിന്നൊരാ പൂവിനെ
ഇറുത്തെടുക്കാനുടന്‍
തൊടിയിലേക്കോടി ഞാന്‍...

ഹാ കഷ്ടം!...
കണ്ടു ഞാനാ കാഴ്ച:
ദിവസങ്ങളേറെയായ്
ജീവന്‍ തുടിച്ചൊരാ
പൂവതാ കിടക്കുന്നു,
ഇതളുകളടര്‍ന്ന്.....

ഇനിയെന്തു ചെയ്യും?
അവള്‍ക്കെന്തു നല്‍കും?
ദിവസങ്ങളോളമിനിയും
തുടരണോ കാത്തിരിപ്പ്‌?
അതോ അറിയിക്കണോ-
എന്‍റെ പ്രണയമിന്നവളെ?

2009, നവം 5

അവന്‍റെ കാട്


അന്നവന്‍ കുട്ടിയായിരുന്നു
അപ്പോള്‍ അവന്‌
കാട്ടില്‍ പോകാന്‍ പേടിയായിരുന്നു.
പടങ്ങളിലൂടെ കണ്ട കാടിനെ
അവന്‍ ഇഷ്ട്ടപ്പെട്ടിരുന്നു.
എങ്കിലും
നേരിലുള്ളതിനെ ഭയപ്പെട്ടു.

പിന്നെയവന്‍ വളര്‍ന്നു.
അപ്പോള്‍ അവന്‌
കാട്ടില്‍ പോകാന്‍ പേടി മാറി.
മാത്രമല്ല ഇഷ്ടവും കൂടി!
പതിയെ പതിയെ
അവന്‍ ആ കാടിനെ
പ്രണയിച്ചു തുടങ്ങി.

അവന്‍ പിന്നെയും വളര്‍ന്നു.
അപ്പോള്‍ അവന്‌
ആ കാടിനെ മാറ്റുവാന്‍ തോന്നി.
കാട് വെട്ടിത്തെളിക്കപ്പെട്ടു!
മുടി പോയ തല പോലെ
ആ കാട് മാറിപ്പോയി.
മരങ്ങള്‍ ആവശ്യക്കാരെടുത്തു.

അവന്‍ പിന്നെയും വളര്‍ന്നു.
വൃദ്ധനായി;ഒടുവില്‍ മരിച്ചു.
അന്ന് അയാളെ ദഹിപ്പിക്കാന്‍ മാത്രമായി,
അയാളുടെ സ്വന്തമായ
ചന്ദനക്കാട്ടിലെ
ഒന്നു രണ്ടെണ്ണം
മുറിച്ചെടുക്കപ്പെട്ടു.

2009, നവം 3

അതൊഴിച്ച് എന്തും...




അതൊഴിച്ച് എന്തും...
നിനക്കാവശ്യപ്പെടാം
എന്തു തരാനും ഞാനൊരുക്കമാണ് .
ഞാന്‍ താമസിക്കുന്ന വീടോ...
എന്‍റെ സ്വത്തുവകകളോ ...
എന്തും...
അതൊഴിച്ച് എന്തും
നിനക്കായി ഞാനൊഴിയാം.
എന്‍റെ മാതാപിതാക്കളെ...
ബന്ധുമിത്രാദികളെ ...
ഉയര്‍ന്ന വരുമാനം തരുന്ന-
എന്‍റെ ജോലിയെ ...
എന്തും
നിനക്കായി ഞാന്‍ ഉപേക്ഷിക്കാം .

അതൊഴിച്ച് എന്തും
നിനക്കാവശ്യപ്പെടാം .
എന്‍റെ യാത്രകള്‍
നിനക്കായി മാറ്റി വയ്ക്കാം...
കഴിയുന്നത്രനേരം
നിന്നോട് പങ്കിടാം...
നിനക്കുവേണ്ടി
ഭക്ഷണമുണ്ടാക്കിത്തരാം...
നിന്‍റെയെല്ലാ ചിലവുകളും വഹിക്കാം...
എന്തും ഞാന്‍ സഹിക്കാം...
അതൊഴിച്ച് എന്തും...
ഞാന്‍ നിനക്കായി ചെയ്യാം.

'എന്‍റെ ജീവന്‍ നിനക്കായുപേക്ഷിക്കാം'
എന്നു പറയുന്നതിലര്‍ത്ഥമില്ലല്ലോ!
ജീവനില്ലാത്തയെനിക്ക് നിന്നെ കിട്ടിയിട്ടും...
ജീവനില്ലാത്തയെന്നെ നിനക്കു കിട്ടിയിട്ടും...
യാതൊരു കാര്യവുമില്ലല്ലോ!

നിന്നെ വിവാഹം ചെയ്യാന്‍,
എന്നുമൊന്നിച്ചു കഴിയാന്‍,
നമ്മുടെ പ്രണയത്തിനു-
അര്‍ത്ഥമുണ്ടാവാന്‍,
നമ്മെ ചേര്‍ത്തുള്ളതായ -
എന്തിനു വേണ്ടിയും,
അതൊഴിച്ച് എന്തും,
നിനക്കെന്നോടാവശ്യപ്പെടാം.

പ്രിയമുള്ളവളെ...
ഇതൊരു കാമുകന്‍റെ-
രോദനമല്ല...
മറിച്ച്,
ഒരു കവിയുടെയപേക്ഷയാണ്;
കവിതയുപേക്ഷിക്കുന്നതൊഴിച്ചു
മറ്റെന്തും ഞാന്‍ നിനക്കായിചെയ്യാം ...

2009, ഓഗ 16

ഒരു വ്യത്യാസം




ഒരു കാമുകന്‍ എന്ന നിലയ്ക്ക്
ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍
ഞാന്‍ ഉറക്കത്തിനെ സ്നേഹിക്കുന്നു.
കാരണം;
അപ്പോള്‍ മാത്രമേ എനിക്ക്,
സുഖമായി സ്വപ്നം കാണാനാകൂ...
അങ്ങിനെയെങ്കിലും
അവളെയൊന്നു കാണുവാനാകൂ...
എന്തുതന്നെ ചുറ്റിലുണ്ടായാലും
ഒന്നുംതന്നെ ശല്യമാകുന്നില്ല.

ഉണര്‍ന്നിരിക്കുമ്പോഴും
സ്വപ്നങ്ങള്‍ക്ക് കുറവില്ല...
പക്ഷെ!
അതിലൊക്കെ
അവളുടെ വരവും പോക്കും
തിടുക്കത്തിലായിരുന്നു.
ചുറ്റിലുമുള്ള കോലാഹലങ്ങള്‍
ആ സ്വപ്നങ്ങളെ തടയുന്നു.
അതുകൊണ്ട് തന്നെയാണ്
ഒരു കാമുകന്‍ എന്ന നിലയില്‍
ഉണര്‍ന്നിരിക്കുന്നതിനേക്കാള്‍
ഉറക്കത്തിനോട് സ്നേഹം.

ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്
ഉറങ്ങുന്നതിനേക്കാള്‍
ഉണര്‍ന്നിരിക്കാന്‍
ഞാന്‍ താല്‍പ്പര്യപ്പെടുന്നു.
കാരണം;
അപ്പോഴാണ്‌ എനിക്ക്
ചുറ്റിലുമുള്ള കാര്യങ്ങള്‍
നേരിട്ടു,മല്ലാതെയും
മനസ്സിലാക്കാനാകൂ...
മനസ്സിലാക്കിയാല്‍ മാത്രമേ
വേണ്ടപോലെ ചെയ്യുവാനാകൂ.

ഉറക്കത്തിലായിരിക്കുമ്പോള്‍
ചുറ്റിലെന്തു നടന്നാലും
പെട്ടെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിയുകയില്ല...
മനസ്സിലാക്കിവരുമ്പോഴേയ്ക്ക്
കാര്യങ്ങളൊക്കെ കഴിയാറാകും.
അതുകൊണ്ടുതന്നെയാണ്,
ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്
ഉറങ്ങുന്നതിനേക്കാള്‍
ഉണര്‍ന്നിരിക്കാന്‍
ഞാന്‍ ഇഷ്ടപ്പെടുന്നത്.

2009, ഓഗ 4



ആഴം
കടലിന്‍റെ ആഴം കരയ്ക്കറിയില്ല
കാറ്റിനറിയില്ല...കടലിനുമറിയില്ല
കടലിനെ കടലാക്കും പുഴയ്ക്കുമറിയില്ല
കായലിനുമറിയില്ല കടലിന്‍റെ ആഴം.
കടലിനകത്തു കഴിയും ജീവികള്‍ക്കും
കരയില്‍ മാത്രമായ്‌ കഴിയുന്നവയ്ക്കും
കഴിയുമോ എന്നറിയുകയില്ലിനി
കടലിന്‍റെ ആഴം എത്രയെന്നറിയാന്‍.

ഒരു പുഴയ്ക്കുണ്ടേറെ ആഴം;അറിയാം
അത് ചേരും കായലിനുമുണ്ടേറെ ആഴം.
അങ്ങിനെയെത്രയോ പുഴകള്‍ ചേരുന്നു;
ഒക്കെയൂഹങ്ങള്‍ക്കുമപ്പുറം ആഴം.
കരയില്‍ നിന്നകലുമ്പൊലെപ്പോഴും
കടലിന്‍റെ ആഴത്തിലുണ്ടാകും മാറ്റം.
ചേര്‍ന്നിരിക്കുമ്പോള്‍ ഇത്തിരിയാമാഴം
അകലുമ്പൊളെത്രയോ അധികമാകുന്നൂ.

ആര്‍ക്കുമറിയില്ല സ്വന്തം മനസ്സിനെ
മനസ്സിന്‍റെ ആന്തരികമായ ആഴത്തെ.
ഒന്നും തിരിച്ചറിയാന്‍ നോക്കുന്നതില്ല,
ആരുമറിയുന്നതില്ല സ്വന്തം പ്രഭാവം.
ഇത്തിരിയൊന്നറിഞ്ഞു കഴിഞ്ഞെന്നാല്‍
ഉണ്ടാകുമേറെയായ് അഹംഭാവഭാവം;
തലയുയര്‍ത്തിക്കൊണ്ട് പാഞ്ഞെത്തിടും;
നഷ്ടങ്ങളപ്പൊള്‍മുതലായ് തുടങ്ങിടും.
ഇത്തിരിയൊത്തിരി ഉയരുമാദ്യം
പിന്നെയോര്‍ക്കാതെ വീഴുമാഴത്തില്‍.

അറിയേണ്ടതുണ്ടു നാം നമ്മുടെ ശക്തി;
അതുപോലെ മറ്റുള്ളവരുടേയും.
ചെയ്യേണമെന്നിട്ട് കാര്യങ്ങളൊക്കെയും
ചെയ്യുവാനാകുന്ന കാര്യങ്ങള്‍ മാത്രം.
ഇല്ലാത്ത കഴിവുകലുണ്ടെന്നു വരുത്തി
സകലതും നേടുവാന്‍ ശ്രമങ്ങള്‍ ചെയ്‌താല്‍
കഴിയില്ല!സത്യം! ഒന്നുമേ നേടാന്‍,അപ്പോള്‍-
അറിയാതെ കഴിയും അഭിമാനമെല്ലാം.
കഴിവിന്‍റെ ആഴമറിഞ്ഞു ചെയ്തീടുക...
അല്ലാത്തതൊക്കെയും മറന്നേക്കുക.
കടലിന്‍റെ ആഴമറിഞ്ഞു ചാടുക,
നീന്തലറിഞ്ഞാലുമില്ലെങ്കിലും.