2009, ജൂൺ 30


ഒക്കെയോര്‍ത്തിട്ടുപേടിയാകുന്നു
ഇന്നല്ലെങ്കില്‍ നാളെ...
അതല്ലെങ്കില്‍ മറ്റന്നാള്‍...
ഞാനും പ്രതിക്കൂട്ടില്‍ നില്‍ക്കും.
ഭയമാണെന്നാകിലും
നില്‍ക്കാതെ വയ്യല്ലോ...
ഞാന്‍ മനുഷ്യനായ്‌പ്പോയില്ലേ!

കൂട്ടില്‍ ഞാന്‍ കേറുമ്പോള്‍ കാണികള്‍ പറയും...
-അവര്‍ പറയുന്നതെന്താ-
കുമെന്നെനിക്കറിയാം-
'ഇദ്ദേഹമെന്തിനീ കൂട്ടില്‍ കയറണം,
ചോദ്യസംവാദങ്ങളെന്തിനു വെറുതെ?
ഇത്രയ്ക്കു മാന്യമഹാന്‍ വേറെയുണ്ടോ
ഈശ്വരനെന്നപോല്‍ സദ്‌ഗുണവാന്‍.'
-പിന്നെയുംപറയും അവര്‍ നല്ലവാക്കുകള്‍...
എന്‍റെ പേരിനോ,ടൊത്തവര്‍ ജയ്‌ വിളിക്കും...
ഒക്കെയോര്‍ത്തിട്ടു പേടിയാകുന്നു
കൂക്കി വിളിക്കയില്ലേയവരൊക്കെയന്ന്...

അവര്‍ക്കറിയാമെന്നെ...
ഞാന്‍ -
' നുണ പറയാത്തവന്‍,ഹിംസിക്കാത്തവന്‍
പരോപകാരി,പരമപുണ്യവാന്‍
മദ്യം കഴിക്കാത്തവന്‍,പുകവലിക്കാത്തവന്‍
വ്യഭിചരിക്കാത്തവന്‍,ധര്‍മ്മനിഷ്ഠന്‍
ദൈവവിശ്വാസി,നിഷ്കളങ്കന്‍...
അങ്ങനെയങ്ങനെ,യൊറ്റ-
വാക്കില്‍പറഞ്ഞാല്‍ ഞാന്‍ നല്ലവന്‍.'

ഒക്കെയോര്‍ത്തിട്ടു പേടിയാകുന്നു
വിശ്വാസമെല്ലാം തകരുകില്ലേയന്ന്?

പുറംലോകമറിയുന്ന-
ഞാന്‍,വിശുദ്ധന്‍.
അവരറിയാത്തോരെന്നിലെ-
ഞാന്‍,മഹാപാപി.

പേടിയാകുന്നു ഒക്കെയോര്‍ത്തിട്ട്
എന്താകുമെന്‍റെയവസ്ഥയന്നവിടെ !
എന്നെയറിയുന്നവര്‍ക്കറി -
യാത്തോരെന്നിലെയെന്നെ-
യറിയുമ്പോളവരെന്തുകാട്ടു-
മെന്നോര്‍ത്തിട്ട്...പേടിയാകുന്നു.

ആ ദിനം,ഞാന്‍ പ്രതിക്കൂട്ടില്‍-
നില്‍ക്കേണ്ടുന്നൊരാ ദിനം,
ഓര്‍ത്തിട്ട് പേടിയാകുന്നു.
ന്യായാധിപന്‍റെയോരോ ചോദ്യവും
സത്യത്തിലൂടെയുത്തരംചെയ്യുവാന്‍...
സത്യത്തിലീഞാനെന്തെന്നുതന്നെ -
ലോകര്‍ക്കുമുന്നില്‍ തുറന്നു പറയാന്‍...
പേടിയാകുന്നു...
കാര്യമില്ലെങ്കിലും!


പാദമുദ്രകള്‍
വീണുമെണീറ്റും പിടിച്ചുമങ്ങിനെ
യാത്ര തുടങ്ങീ,യതിത്രവരെയെത്തി!
കാണുന്ന വഴിയിലൂടൊട്ടേറെയായാ-
യാത്ര,യെന്നാലുമില്ല സംതൃപ്തിയൊട്ടും.

ഇന്നിത്ര നേരം വരേയ്ക്കും നടന്നത്
മറ്റുള്ളോര്‍ താണ്ടിയ വഴി നോക്കിനോക്കി ...
ഇനിയെത്ര നാള്‍ പറ്റു,മമ്മട്ടില്‍ നോക്കി
നടക്കുവാന,റിയില്ലെനിക്കു,മാര്‍ക്കും!

മറയുന്ന നേരത്തിനൊക്കെയും മുന്‍പേ
ഏവരും തന്താങ്ങള്‍തന്‍ വഴി നടന്നൂ ...
മനസ്സിന്‍റെയുള്ളിലൊരു ലക്‌ഷ്യം പതിഞ്ഞ പോ-
ലവരൊക്കെ പാദങ്ങള്‍ മണ്ണില്‍ പതിച്ചു.

മാറ്റുവാന്‍,മായ്ക്കുവാനൊട്ടുമാവില്ലവ;-
യത്രയ്ക്കാമണ്ണിനതൊട്ടിഷ്‌ടമായി...
യാത്രയ്ക്കൊരുങ്ങുന്നതാര്‍തന്നെയാകിലു-
മേവര്‍ക്കുമവകാണാം സ്പഷ്ടമായി...

അപ്പാദമുദ്രകളിലോരോന്നിലും കാണും
യാത്രയ്ക്കുനന്നായുതകുന്ന കാര്യങ്ങള്‍.
എങ്കിലോ കാണുവാന്‍ ശ്രദ്ധിച്ചു നോക്കണം;
അല്ലെങ്കി,ലവയൊട്ടുമാവില്ല വ്യക്തം.

എന്‍റെവഴി നന്നെന്നുതോന്നുകില്‍ പോരി-
കെന്നൊട്ടും മടിയാതെ പറയുകിലും,
എന്‍റെവഴിമാത്രം വരികെന്നൊരിക്ക-
ലുമപ്പാദമുദ്രകള്‍ പറയുകില്ല.

സ്വന്തമാ,യൊരു പാത വെട്ടിയുണ്ടാക്കി-
യിട്ടപ്പാതയില്‍ക്കൂടി സഞ്ചരിച്ചീടുക...
ചന്തത്തിലാകിലു,മല്ലെങ്കിലുംതന്നെ-
ചിന്തിക്ക,യപ്പാത 'നേരിന്‍റെ തന്നെയോ?'.
എന്തുതാനാകട്ടെ;ഓര്‍ക്കുകീ കാര്യം :-
'കാണാതെ പോകരുതപ്പാദമുദ്രകള്‍...'

2009, ജൂൺ 23


നോക്കൂ...കാണാം
എവിടെയാണെന്നറിയുവാ,ന-
തെന്തെന്നറിയണ,മതല്ലാത്ത-
തെന്തെന്നുമറിയണം;തേട-
ലിന്‍മുന്‍പു വഴിയുമറിയണം.

നേരിലേക്കുള്ളതാം പാതയതു-
തേടവേ,കാണുന്നതൊരു പക്ഷെ -
നേരുകേടിന്‍റെ പാതയാ,ട്ടെങ്കിലോ
തീര്‍ച്ചയായുണ്ടരികില്‍ നേരിന്‍റെ പാത .

വൈകുന്നു,വയ്യാതെയാവുന്നു -
വെങ്കിലുമരുതുനിര്‍ത്തല്‍;യാത്ര-
തുടര്‍ന്നിട്ടുനേരിനെ കണ്ടെത്തി -
യിട്ടതിന്‍ കൂട്ടുചേര്‍ന്നീടുക.

സത്യമെവിടെയെന്നറിയുവാ-
നാദ്യമതെന്തെന്നറിയണ,മെന്താണ് -
സത്യ,മതല്ലാത്തതാമസത്യ -
നാദത്തിന്‍റെ,യര്‍ത്ഥമറിയണം.

പുലരിക,ലിരവുകളിടയ്ക്കുള്ള-
വേളക,ളവയിലുണ്ടേറെ സത്യം!
കാണുന്ന,കാണാത്ത,യെല്ലാത്തിലും -
കാണു,മന്വേഷിക്കുമെങ്കില്‍ സത്യം!

കാണുന്നതൊക്കെയുംസത്യങ്ങളെ-
ന്നോര്‍ത്തുനീങ്ങിയാല്‍ തെറ്റുംവഴി...!
കാണുന്നതെല്ലാമസത്യങ്ങളായ്‌-
കണ്ടു നീങ്ങിയാലും തെറ്റുംവഴി...!

എല്ലാം മറന്നോളൂ,ഞാന്‍ ചൊന്ന-
കാര്യങ്ങ,ളിനിയുള്ള കാര്യമതു നോക്കൂ ...
നോക്കൂ...നിങ്ങളോരോരുത്തരും
സ്വന്തമുള്ളിന്‍റെയുള്ളിലേക്കൊന്ന്...
നിങ്ങള്‍ക്കുകാണാം നിങ്ങളുടെ സത്യം;
നിങ്ങളുടെയുള്ളിലായ്‌ നിങ്ങളുടെ സത്യം !

2009, ജൂൺ 12



സംഗീതമേ വന്ദനം
ഉലകം നിറയെ
ഉണര്‍വേകുന്നൊരു
സംഗീതമേ വന്ദനം.
ഉയിരിന്‍ വഴിയില്‍
ഉള്ളില്‍ നിറഞ്ഞിടും
സംഗീതമേ വന്ദനം.
കരയുന്ന മനസ്സിന്‍റെ
കനലാറ്റിടുന്നൊരു
സംഗീതമേ വന്ദനം.
കണ്‍കളൊന്നും കാണാതെ
കാതോരമെത്തിടും
സംഗീതമേ വന്ദനം.
പലരൂപതലങ്ങളില്‍
പതിവായിട്ടു മാറുന്ന
സംഗീതമേ വന്ദനം.
ഹൃദയത്തുടിപ്പുകളില്‍
ശ്വാസനിശ്വാസങ്ങളില്‍
എങ്ങും നിറഞ്ഞുനിന്നീടുന്ന
സംഗീതമേ വന്ദനം.
ചലനമെന്നൊന്നില്‍ നി-
ന്നറിയുന്നു സംഗീതം.
ചലിക്കയില്ലെന്നാലു-
മറിയുന്ന സംഗീതം.
ജീവനില്‍ തോഷം നിറഞ്ഞോട്ടെ;
ജീവന്‍റെ ശ്വാസം നിലച്ചോട്ടെ;
എങ്കിലും പോകാതെ കഴിയുന്നു സംഗീതം;
പുതുരൂപമണിയുന്നു സംഗീതം.
ലോകത്തിനന്ത്യം കുറിക്കുന്നനാള്‍വരെ-
യൊരുപക്ഷെ,യതു കഴിഞ്ഞാലും
ഉണ്ടാകുമെന്നെനിക്കാത്മവിശ്വാസം
സംഗീതമൊരു ചിരഞ്ജീവിയായി.