2010, ഓഗ 14

ഒരോണക്കവിത

ഓണം വന്നതറിഞ്ഞില്ലേ?
ചിങ്ങക്കാറ്റതു വന്നു പറഞ്ഞില്ലേ?
എന്തൊക്കെയായീ ഒരുക്കങ്ങള്‍,പറയൂ,
ചിത്തമോദത്തോടെയോണാശംസകള്‍.
അത്തം പുലര്‍ന്നപ്പോളായീ പിറന്നാള്‍;
മറ്റൊരോണക്കാലപ്രായം തികഞ്ഞു.
ഓര്‍മയില്‍ നിറയട്ടെ ഈ വരുന്നോണം;
ഒരുമയെയുണര്‍ത്തട്ടെ ഈ വരുന്നോണം.

- പുലരിക്കെണീക്കുന്ന പതിവുണ്ടോ?
കുളിച്ചമ്പലത്തില്‍ പോയി തൊഴാറുണ്ടോ?
ആട്ടവും പാടുമായ് കൂടാറുണ്ടോ?എങ്ങും
കളിചിരികള്‍ മാത്രം നിറഞ്ഞിരുന്നോ?

പൂക്കളമൊരുക്കുന്ന പതിവുണ്ടോ?അന്ന്
പൂക്കളിറുക്കാന്‍ പോകാറുണ്ടോ?
ഇറുത്തെടുക്കാന്‍ മാത്രം പൂക്കളുണ്ടോ?ഇന്ന്
പൂക്കള്‍ക്കു വളരുവാന്‍ തൊടികളുണ്ടോ?

കോടിയാടകളണിയുന്ന പതിവുണ്ടോ?അത്
അണിയുമ്പോള്‍ കാണുവാന്‍ ചന്തമുണ്ടോ?
ചന്തംകണ,ക്കേറെ ആശയുണ്ടോ;എന്നും
അതുപോലെ ചന്തം തുടര്‍ന്നുകിട്ടാന്‍?!

സദ്യയൊരുക്കുന്ന പതിവുണ്ടോ?ഏറെ
കൂട്ടങ്ങള്‍ സദ്യയ്ക്കൊരുക്കാറുണ്ടോ?
തൂശനില നിലത്തി,ട്ടോണസദ്യയുണ്ടോ?എന്നും
ഒന്നിച്ചിരുന്നോണമുണ്ണാറുണ്ടോ?

ഊഞ്ഞാലുകെട്ടി,യാടുന്ന പതിവുണ്ടോ?
വീടിനോടൊട്ടിക്കിടക്കുന്ന പറമ്പുണ്ടോ?
പറമ്പിലൂഞ്ഞാലുകെട്ടാന്‍ മരങ്ങളുണ്ടോ?
കൊമ്പുകള്‍ക്കാട്ടം സഹിക്കുവാ,നാവതുണ്ടോ?

ബലി ചെയ്ത നല്ല ഭരണത്തിന്‍റെയോര്‍മ്മ;
മൂന്നടിയി,ലൊരടിയായി മാറിയതിന്നോര്‍മ്മ;
പാതാള-ഭൂലോകയാത്രത,ന്നോര്‍മ്മ;ഏറെ
ഓര്‍മകളുടെ നിറവിലാഘോഷമായ് ഓണം.
ഓര്‍മ്മകളിലോണങ്ങളെല്ലാം നിറഞ്ഞതായ്;
ഒരുമിച്ചു കൂടുന്നതിന്നാത്മസംതൃപ്തിയായ്.
ഇനിവരും ഓണങ്ങള്‍ ഓര്‍മയില്‍ നിറയുവാന്‍
ഒരുമിച്ചു നന്‍മകള്‍ ചെയ്യേണമേവരും.

-എന്തോണമിന്നത്തെ കാലകാലത്തില്‍;
ഇന്നെന്നുമെന്നുമൊന്നുപോലെന്നപോല്‍,
ആഘോഷമൊക്കെയും വികൃതിയാക്കീടുന്ന
മര്‍ത്ത്യര്‍ ശ്വസിക്കുന്ന കാലകാലത്തില്‍.

കള്ളങ്ങളേയുള്ളൂ,ചതികളേയുള്ളൂ;
കാഴ്ചകളോരോന്നായടുത്തുകണ്ടാല്‍.
സ്വയമറിയാതെ താനേ ചെയ്യുന്നതാവാം!
സ്വയമറിഞ്ഞു തന്നെ ചെയ്യുന്നതാവാം!

പാതകം ചെയ്യുന്ന ദേഹങ്ങള്‍ കാണ്‍കെ
പാവങ്ങള്‍ പലരും പിടഞ്ഞു ചാവുന്നു.
ഒന്നിന്നു രണ്ടെന്ന മറുപടിക്കൊക്കവേ
തല്ലുന്നു,കൊല്ലുന്നു,ശവതുല്യമാക്കുന്നു.


ഒരുവന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മത്തിന്‍
ദൂഷ്യഫലമനുഭവിക്കുന്നതവനല്ലയിന്ന്.
അവന്‍റെകര്‍മ്മത്തിന്‍റെയിരകളാകുന്നോര്‍
അധികവും പാവങ്ങള്‍,ബലിമൃഗങ്ങള്‍!

എന്തോണമിന്നത്തെ കാലകാലത്തില്‍;
വേണ്ടതെല്ലാം വേണ്ടപോലെ നടക്കാത്ത
വേണ്ടാത്തതൊക്കെയും തുടരെ നടക്കുന്ന
കലിയെന്ന വികൃതിതന്‍ കാലകാലത്തില്‍.

വിടരേണ്ട നേരത്ത് കൊഴിയുന്നു,പൂവുകള്‍
പുനര്‍ജന്‍മമില്ലാതെ മണ്ണിലടിയുന്നു.
കുളിരേണ്ടനേരത്ത് കൊടുംചൂടിലകപ്പെട്ട്
വളരുവാനാവാതെ തളരുന്നു ചെടികള്‍.


പിന്നെന്തിനു പോണമല്ലേ പൂവിറുക്കാന്‍,
പൂക്കളില്ലാത്ത തൊടികളില്‍;ഓണനാളില്‍?
എങ്ങിനെയൊരുക്കുമല്ലേ പൂക്കളങ്ങള്‍,ഇന്ന്
മുറ്റമില്ലാത്തതാം വീടിന്‍റെ മുന്നില്‍!

പുലരി,യേതേതാണു രാവെന്നറിയാതെ
പുലരിക്കുതന്നെയുണരുവാനാവുമോ?
അതുപോലെയീ കാലകാലത്തിലേറെയായ്‌
സമയത്തിന്നര്‍ത്ഥമറിയാത്ത ജീവികള്‍.

മധു നുകര്‍ന്നിട്ടുള്ള ആട്ടമേയുള്ളൂ;ഇന്ന്
അതിനെത്തുടര്‍ന്നുള്ള പാട്ടുകളേയുള്ളൂ.
കളിയാക്കിയല്ലാതെ ചിരിയെന്നതില്ല;
എങ്ങും നിറയുന്നതോരോ വ്യഥകള്‍മാത്രം!

കൂട്ടങ്ങളൊക്കെയായ് സദ്യയുണ്ടാക്കുവാന്‍
അറിയുന്നോരേറെപ്പേര്‍ ഇവിടെയുണ്ടോ?
എല്ലാമറിഞ്ഞാലും മെനക്കെടാനാവാതെ
അവ,രൊക്കെ മറന്നപോലഭിനയിക്കുന്നൂ.

- ഇരിക്കുന്ന കൊമ്പിനിട്ടൊരുനാളില്‍ വെട്ടിയോന്‍
കവികള്‍തന്‍ ഗുരുവായി മാറിയതത്ഭുതം!
ഇ,ന്നിരിക്കുവാന്‍ സ്ഥാനത്തിനായ്ക്കൊണ്ടു മാത്രം
പലതും പറഞ്ഞുകൊണ്ടോടുന്നോര്‍ നിത്യം!

പലകുറിപറഞ്ഞാലും പറഞ്ഞുകരഞ്ഞാലും
കരഞ്ഞുതളര്‍ന്നാലും തീരാത്തദുരിതങ്ങള്‍...
ഒക്കെയീ കാലകാലത്തിന്‍ പരീക്ഷകള്‍;
ആര്‍ക്കുമാവില്ലവയെല്ലാം ജയിക്കുവാന്‍.

ഇനിയും പറയുവാനുണ്ടേറെ കാര്യങ്ങള്‍;
എനിക്കറിയുന്നതു,മറിയാത്തതുമൊക്കെയായ്...
ഇത്രയും നേരെയോ പറഞ്ഞതെന്നറിയാതെ,
ഇനിയും പറയുന്നതിലര്‍ത്ഥമില്ലല്ലോ!

നിര്‍ത്തട്ടെ ഞാ,നെന്‍റെ രചനാവികൃതികള്‍
തല്‍ക്കാലം നിങ്ങള്‍ക്കൊരാശ്വാസമേകുവാന്‍...
നിര്‍ത്തുന്നു ഈ കവി,പറയുന്നു കൂടെ-
ചിത്തമോദത്തോടെയോണാശംസകള്‍.

- ഓര്‍മയില്‍ നിറയട്ടെ ഈ വരുന്നോണം;
ഒരുമയെയുണര്‍ത്തട്ടെ ഈ വരുന്നോണം.
ഇനിവരും ഓണങ്ങള്‍ ഓര്‍മയില്‍ നിറയുവാന്‍
ഇനിയെന്നുമൊരുമിച്ചു ചെയ്തിടാം നന്‍മകള്‍.


(രൂപച്ചേച്ചിക്കും വീട്ടുകാര്‍ക്കും,ഓണാശംസകളോടെ എഴുതിയതാണ് ഈ കവിത.ഞാന്‍ ഇതുവരെ എഴുതിയതില്‍ ഏറ്റവും നീളം കൂടിയ കവിതയുമാണ്‌ ഇത്.)

2010, ജൂലൈ 31

ശുഭയാത്ര

യാത്ര നിര്‍ത്തൂ...
തോണി കരയോടു ചേര്‍ക്കൂ...
ഈയൊരാള്‍ കൂടി-
ഇനി നിന്‍റെ യാത്രയില്‍
കൂട്ടായ് വരട്ടെ...!

രണ്ടു തുഴക,ളവയിലൊന്നു നിന്‍കയ്യില്‍;
മറ്റേതവനു നല്‍കീടുക...
നീയൊരറ്റം;മറ്റേയറ്റമവനും
സൂക്ഷിക്ക;യോജിച്ചു തുഴയുക...

നീയൊരറ്റത്തിരുന്നു തുഴയുമ്പോ-
ളിടയ്ക്കു ചില പാട്ടുകള്‍ പാടുക...
മറ്റെയറ്റം കാക്കുമവനോടു പറയുക-
'ആസ്വദിക്കാന്‍ പാട്ടു പാടുക.'

പാട്ടുകള്‍ക്കിടയിലെ നേരങ്ങളില്‍
കൊച്ചുവര്‍ത്തമാനങ്ങളും പറയുക.
അതില്‍ നിന്‍റെ സന്തോഷസുഖ-
ദുഃഖകാര്യങ്ങളൊക്കെയും പറയുക...
അവന്‍റെ സുഖദുഃഖ വര്‍ത്ത‍മാനങ്ങളെ
സ്നേഹപൂര്‍വ്വം സ്വീകരിക്കുക.
-എല്ലാമറിഞ്ഞും പങ്കുവച്ചും
ഒന്നിച്ചു തുഴയുക നിങ്ങളാനൌക.

യാത്രയില്‍ ഒരു മഴചാറ്റലുണ്ടായാല്‍
നീയവനു കുടയായി മാറുക...
യാത്രയില്‍ പൊരിവെയില്‍ത്തീ വന്നുവെന്നാല്‍
നീയവനു തണലായി മാറുക...
യാത്രയില്‍ നീയവനു സന്തോഷമേകുക;
നീയറിയാതെയൊക്കെയും
തിരികെത്തരും അവന്‍.

എത്രദൂരം ശാന്തമായൊഴുകുമെങ്കിലും-
ഓര്‍ക്കുക;ഉടനെയുണ്ടാകും ചുഴിക്കൊക്കകള്‍.
അതില്‍ വീണുപോകിലും രണ്ടുപേരും
തുഴ,തോണി,യവ ചേര്‍ത്തുവയ്ക്കുക;
അവ നഷ്ടമാകാതിരിക്കുവാനായ് നിങ്ങള്‍
ഹൃദ്ക്കൈകള്‍ കോര്‍ത്തുപിടിക്കുക.
ചുഴി തോറ്റുപോകണം;നിങ്ങളുടെയിച്ഛാ-
ശക്തിയ്ക്കു മുന്നി,ലിഷ്ടത്തിന്നു മുന്നില്‍....!

കരിമേഘക്കൂട്ടങ്ങള്‍ പൊതിയും ചിലപ്പോള്‍,
തെളിമാനമാകെ കരിരാവുപോലാകും!
കണ്ണില്‍ വന്നിരുളങ്ങു മൂടുമപ്പോള്‍;
തമ്മില്‍ കാണാന്‍ കഴിയാതെയാകും!
വഴി,വഞ്ചി,യെല്ലാം അറിയാതെയാകും;
സമയവും വ്യക്തമാകാതെയാകും!
പേടിച്ചിടേണ്ട,ങ്ങുനേരെ നീങ്ങീടുക;
കരിമേഘ,മതു നിഴല്‍ മാറ്റിത്തരും...
തെളിമ നിങ്ങള്‍ക്കായി വീണ്ടും വരും...

സന്ധ്യയാവാനിനി സമയമുണ്ടേറെ
രാത്രിയാവാനുണ്ടതിലുമേറെ....
സൂര്യന്‍ കിഴക്കേമലയില്‍ നിന്നും
ഉണര്‍ന്നെണീറ്റതേയുള്ളു!
പേടി വേണ്ട...യാത്ര തുടരുക നിങ്ങള്‍.



2010, ജൂലൈ 20

യവനിക

യവനികയുയര്‍ന്നൂ...
കാണികള്‍ നോക്കിനില്‍ക്കെ
നായികാ നായകന്‍മാര്‍
കെട്ടിപ്പുണര്‍ന്നു...
സ്നേഹം പറഞ്ഞും പങ്കുവച്ചും
അവരവിടെ ആടിയ നാടകം,
പലരിലും,പ്രണയത്തിന്‍-
സുഖമൊന്നറിയുവാ-
നൊരുകൊതിയുണര്‍ത്തി...

അവിടവിടെയായി
ചിതറിക്കിടന്നതാം
പ്രേമനയനങ്ങള്‍ തമ്മില്‍നോക്കി...
മറ്റാരുമറിയാതെ,
അവര്‍ മാത്രമറിയുന്ന
പ്രണയസന്ദേശങ്ങള്‍ കൈമാറി...

കളിയരങ്ങത്തെയാ നാടകം തീര്‍ന്നു;
അതിനിടയിലവിടെയാ പ്രണയങ്ങളൊന്നിച്ചു...
ഒരുനോക്കിനാലേറെ വാക്കുകള്‍ കൈമാറി-
യവരൊക്കെയവരുടെ വഴിക്കു നീങ്ങി!

അരങ്ങത്തു പ്രണയിച്ച ആ രണ്ടുപേരും
ചമയങ്ങളൊക്കെയും അഴിച്ചുമാറ്റി...
ചമയങ്ങള്‍ക്കൊപ്പമാ പ്രണയത്തിന്‍ വസ്ത്രവും
അവരഴിച്ചെങ്ങോ വലിച്ചെറിഞ്ഞു.
പ്രേമഗീതങ്ങള്‍ പാടിയവര്‍,പിന്നെ
പേടിപ്പെടുത്തുന്ന വാക്കുകള്‍ ചൊല്ലി.
കേട്ടവരുടനടി ചെവികള്‍ പൊത്തി;
കേള്‍ക്കാതിരിക്കുവാനവിടുന്നു മാറി!

അരങ്ങത്തുമാത്രമ,ല്ലതിലേറെ നേരില്‍
ഭാര്യയും ഭര്‍ത്താവുമായിരുന്നൂ അവര്‍;
ബന്ധം ജനിച്ചധികമാകുന്നതിന്‍ മുന്‍പേ-
പക്ഷെ,ബന്ധം ക്ഷയിച്ചെന്നപോലെ തോന്നുന്നൂ.

'നാടകം നന്നായ്',പലരും പറഞ്ഞു,
'ജീവിതംപോയ്‌',എന്ന സത്യമറിയാതെ!
എന്തുകൊണ്ടോ തമ്മിലറിയാതെ പോയി;
ഒടുവിലോ പിരിയുവാന്‍ സമ്മതവുമായി!

നാടകം തീര്‍ന്നൂ;അരങ്ങൊഴിഞ്ഞു;
കാണികളില്ലാ സദസ്സുണര്‍ന്നൂ...
യവനിക വീണൂ;പതിയെയാണെങ്കിലും-
സകലതും തീര്‍ന്നുവെന്ന,തെല്ലാരും അറിഞ്ഞു.

2010, ജൂലൈ 6

ആഗ്രഹം

ക്ഷാമമില്ലാത്തത് ആഗ്രഹങ്ങള്‍ക്കു മാത്രം!
അതുവേണ,മിതുവേണ,മങ്ങിനെ-
യെന്തെങ്കിലുമൊക്കെ വേണം.
ഈ ആഗ്രഹങ്ങളാണെല്ലാ-
ദുഃഖങ്ങള്‍ക്കും കാരണം!

ദുഃഖങ്ങളൊക്കെത്തീരാന്‍
ഒരേ ഒരു വഴി മാത്രം-
'ആഗ്രഹിക്കല്‍ നിര്‍ത്തുക!'

ആഗ്രഹിക്കലവസാനിക്കുവാന്‍
രണ്ടേ രണ്ടു വഴികള്‍-
'ആഗ്രഹം സഫലമാകുക'
അല്ലെങ്കില്‍
'ഈഗ്രഹമുപേക്ഷിക്കുക'.

-എനിക്കൊരാഗ്രഹമേയുള്ളു-
'ഒരു നിമിഷമെങ്കിലും
ദുഃഖമറിയാതെ
ജീവിക്കാന്‍ കഴിയണം.'

2010, ജൂൺ 13

പറയാനും വയ്യ പറയാതിരിക്കാനും വയ്യ

പറയാനും വയ്യ പറയാതിരിക്കാനും വയ്യ...
-കാര്യം എന്‍റെ ജീവിതത്തെ
നന്നായി ബാധിക്കുന്നതാണ് ...
എങ്കിലും;
പറയാനും വയ്യ പറയാതിരിക്കാനും വയ്യ
- കാരണം,പറഞ്ഞാല്‍-
അത് ബാധിക്കുന്നത്
എനിക്ക് പ്രിയപ്പെട്ടവരെയാണ്...
പറഞ്ഞില്ലെങ്കില്‍
അത് ബാധിക്കുന്നതും
എനിക്ക് പ്രിയപ്പെട്ടവരെത്തന്നെയാണ് ...
അതുകൊണ്ട്;
പറയാനും വയ്യ പറയാതിരിക്കാനും വയ്യ.
പക്ഷെ,ഒരിക്കല്‍ ഞാനതെല്ലാം പറയും;
അതുവരെ പറയാതിരിക്കുകയും ചെയ്യും.