2009, മേയ് 26

നഷ്ട സ്വപ്നങ്ങൾ


നഷ്ട സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍,സ്വപ്നങ്ങളേറെയുണ്ടായിരു-
ന്നൊക്കെയും നഷ്ടസമ്മാനങ്ങള്‍ തന്നു.
സ്വന്ത,മെന്‍ സ്വന്തമെന്നോര്‍ത്തിരുന്നതൊ-
ന്നൊന്നായ് മറ്റുള്ളവര്‍ കൊണ്ടുപോയി.
പറയുവാനാകുമോ ഒക്കെയുമെന്നൊന്നു-
മറിയില്ല,യെങ്കിലും പറയാന്‍ ശ്രമിക്കുന്നു.
പറയുന്ന കാര്യത്തില്‍ കാണുന്ന തെറ്റുകള്‍
മനസ്സാല്‍ മറക്കുക;അറിയാതെയല്ലോ!

അമ്മതന്ന,മ്മിഞ്ഞപ്പാല്‍ കുടിച്ചീടുവാന്‍
അന്നൊക്കെയെപ്പോഴും ഞാന്‍ കൊതിച്ചു.
ഇല്ലില്ല,കിട്ടില്ലയെന്നെന്നുമങ്ങിനെ,യൊ-
രിന്നലെയിലുള്ളപോലിനിയുള്ള നാളെയില്‍.
ഉയരുവാന്‍ മാത്രമായ്‌ കൊതിച്ചു ഞാനെപ്പോഴും
ഉന്നതികള്‍ മാത്രം ലകഷ്യത്തില്‍ കണ്ടു.
ഒരു നാളി,ലറിയാതെ വീഴും നിലത്തെന്ന്
ഒരിക്കലുമോര്‍ത്തില്ല;പക്ഷെ ഞാന്‍ വീണു.

എരിയുന്ന വേനലിലെന്നും കൊതിച്ചു ഞാന്‍
എത്രയും കുളിരുള്ള മഴയൊന്നു വീഴാന്‍.
അതിനെവിടെ കുളി,രൊക്കെയുരുകുന്ന നേരം;
അതിലുരുകി ഞാനു,മെന്‍ ഹൃദയവും അന്ന്.
ഇരുള്‍വീണനാള്‍കളില്‍ ദീപ്തിയെക്കാണാന്‍
ഇടവേളയില്ലാതെ കൊതിച്ചെന്‍റെ മാനസം.
ഉണ്ടായതില്ലൊ,രുവേളപോലുമെന്നുള്ളിന്‍റെ-
ഉള്ളില്‍ ഞാന്‍ മോഹിച്ച വരവുകള്‍.

ഒടുവിലിന്നേറെനാ,ളേറെ കഴിഞ്ഞു;
ഒന്നുമായില്ല ഞാ,നെന്നുമറിഞ്ഞു.
എന്‍റെ മോഹങ്ങളാണെന്‍റെ സ്വപ്നങ്ങളായ്
എന്നെ കൊതിപ്പിച്ചതെന്നുമറിഞ്ഞു.
കരയുവാന്‍ തോന്നി;കരഞ്ഞില്ല പക്ഷെ;
കരഞ്ഞിട്ടു കാര്യമിനിയെന്തുണ്ടു നേരില്‍.
ചലിക്കുന്ന ഭൂമിയും സമയവു,മൊക്കെയും
ചലിക്കാതിരിക്കുമോ പറയുന്നപോലെ.

തലയൊന്നു നേരെ പിടിച്ചു ചിന്തിക്ക;
തടസങ്ങള്‍ മാറ്റുവാനുള്ളതാം വഴികള്‍.
പറയുന്ന പോലത്രയെളുപ്പമല്ലൊട്ടുമേ
പഥികന്നുപാതയില്‍ സുഖമായ്‌ ചലിക്കാന്‍.
സ്വപ്നങ്ങള്‍ കാണാം;തടസ്സമില്ല...
പക്ഷെ,നേടുന്നതൊന്നേ കൊതിച്ചിടാവൂ.
സ്വയ,മെന്നുമീ ഞാനനുഭവിച്ചിട്ടു-
പറയുന്നതാണ,'രുതേറെകൊതിക്കല്‍'.

അഭിപ്രായങ്ങളൊന്നുമില്ല: